ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യവുമായാണ് 58 കാരനായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ ഭരണ രംഗത്തുനിന്നും വിരമിക്കുന്നത്. ഭീകരതക്കും തീവ്രവാദത്തിനും എതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പതിനെട്ടു വർഷത്തെ വിശ്രമ രഹിതവും ഭാരിച്ചതുമായ ദൗത്യത്തിൽ നിന്നാണ് പടിയിറങ്ങിയത്. മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ വഹിച്ചിരുന്ന എല്ലാ പദവികളും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നൽകിക്കൊണ്ട് രാജ പ്രഖ്യാപനമുണ്ടായി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപ പ്രധാനമന്ത്രി പദവിയും കൂടി നൽകി. അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനെ ആഭ്യന്തരമന്ത്രിയും അഹമ്മദ് ബിൻ മുഹമ്മദ് അൽസാലിം രാജകുമാരനെ ആഭ്യന്തര സഹമന്ത്രിയുമായി രാജാവ് നിയമിച്ചു .
തീവ്രവാദ സംഘടനകളായ അൽഖാഇദയും പിന്നീട് ഐ.എസും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ആക്രമണം തുടങ്ങിയ കാലത്ത് ദേശീയ സുരക്ഷയും ക്രമസമാധാനവും സംരക്ഷിക്കുന്നതിൽ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ നടത്തിയ സ്തുത്യർഹമായ സേവനം ലോകം മുഴുവൻ അംഗീകരിച്ചതാണ്.1999 മെയ് 13 നാണ് ആഭ്യന്തര സഹമന്ത്രിയായി ഭരണ രംഗത്ത് നിയമിക്കപ്പെട്ടത്. 2012 നവംബർ അഞ്ചിന് ആഭ്യന്തര മന്ത്രിയായി നിയമിക്കപ്പെട്ടു. 2001 മാർച്ചിൽ റാഞ്ചിയെടുത്ത് മദീനയിൽ ഇറക്കിയ റഷ്യൻ വിമാനത്തിലെ യാത്രക്കാരെ രക്ഷിച്ച് റാഞ്ചികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതിന് ഫഹദ് രാജാവ് കിങ് ഫൈസൽ മെഡൽ നൽകി ആദരിച്ചു. അബ്ദുല്ല രാജാവിൽ നിന്നും 2009 ൽ കിങ് അബ്ദുൽ അസീസ് മെഡൽ കരസ്ഥമാക്കി . 2015 ജനുവരി 23 ന് ഡെപ്യൂട്ടി കിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ഏപ്രിൽ 29 ന് കിരീടാവകാശിയായും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി നിയമിക്കപ്പെട്ടു.
സൗദിയിൽ ഭീകരവാദത്തെയും തീവ്രവാദത്തെ യും ആശയ തലത്തിലും സൈനിക തലത്തിലും ഒരേസമയം പ്രതിരോധിക്കുന്ന തന്ത്രമാണ് മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ നടപ്പാക്കിയത്. ആശയ തലത്തിൽ ഭീകരരെയും തീവ്രവാദികളെയും തെറ്റ് ബോധ്യപ്പെടുത്തുന്നതിന് ആരംഭിച്ച പദ്ധതി പിന്നീട് പാശ്ചാത്യ രാജ്യങ്ങൾ വരെ പ്രയോജനപ്പെടുത്തി. ഭീകരതയെ ചെറുത്തു തോൽപിക്കുന്നതിന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞു . നാലു തവണ അദ്ദേഹത്തിന് നേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായി. 2009 ഓഗസ്റ്റ് 27 ന് മുഹമ്മദ് ബിൻ നായിഫ് രാജകുമാരനു നേരെ നടന്ന മൂന്നാമത്തെ വധശ്രമത്തിൽ നിസ്സാര പരുക്കേറ്റു. കീഴടങ്ങാനെന്ന വ്യാജേന എത്തിയ ഭീകരൻ അന്ന് അസിസ്റ്റന്റ് സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ജിദ്ദയിലെ കൊട്ടാരത്തിലെ ഓഫീസിൽ ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ നിസ്സാര പരുക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അൽഖാഇദ ഏറ്റെടുത്തു.