"മിസ്റ്റര്‍ എവരിതിങ്" എന്നപേരില്‍ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ 1985 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 2015 ജനുവരി 23 ന് സല്‍മാന്‍ രാജാവ് ചുമതലയേല്‍ക്കുന്ന സമയത്തു തന്നെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത്‌നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് മുഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരൻ ഉയര്‍ത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിനായി സല്‍മാന്‍ രാജാവ് നിയോഗിച്ച സമിതിയുടെ തലവന്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ . പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ മാറി .
സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യ ഫഹ്‌ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍ത്താനിലുള്ള നാല് മക്കളില്‍ മൂത്തവനാണ് മുഹമ്മദ് രാജകുമാരന്‍. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് രാജാവിനുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. സൽമാൻ രാജാവ് റിയാദ് ഗവര്‍ണറായിരുന്ന സമയത്താണ്മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തിന്‍റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു .
സൗദി അറേബ്യയിലെ രാജഭരണ അധികാര നിരയില്‍ പിന്നിലായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചതോടെ യുവാവായ സല്‍മാന്‍ ബിന്‍ മുഹമ്മദിനെ കുറിച്ചായി ലോകം ചര്‍ച്ച ചെയ്യുന്നത്. സൗദിയില്‍ നിലനിന്നിരുന്ന സഹോദരന്‍മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സല്‍മാന്‍ രാജാവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ പ്രഖ്യാപിക്കുന്നത്.
ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മുഹമ്മദ് രാജകുമാരന്‍ 2011 ല്‍ സ്ഥാപിച്ചതാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ചാരിറ്റി ഫൗണ്ടേഷന്‍ അഥവാ മിസ്‌ക് ഫൗണ്ടേഷന്‍.പിതാവ് റിയാദ് ഗവര്‍ണറായിരിക്കുന്ന സമയത്ത് സ്വകാര്യ മേഖലയില്‍ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു. സൗദിയുടെ സാമ്പത്തിക രംഗത്ത് നിര്‍ണായക ഇടപെടലുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളര്‍ച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതിമാറ്റി എണ്ണ കമ്പനി ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിച്ചിരുന്നു.
ആഗോള എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് "വിഷന്‍ 2030 സൗദി അറേബ്യ" അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയാണിത് . എണ്ണ ഉൽപന്നങ്ങൾ , വൈദ്യുതി, വെള്ളം എന്നിവയ്ക്ക് സൗദി നല്‍കി വന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി. ആഢംബര വസ്തുക്കള്‍ക്കും സിഗററ്റിനും പുകയില ഉൽപന്നങ്ങൾക്കും ഊർജദായക പാനീയങ്ങൾക്കും ശീതള പാനീയങ്ങൾക്കും വാറ്റ് ഉള്‍പ്പെടെയുള്ള നികുതി സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തി. 2020 ഓടെ എണ്ണ ഇതര സ്രോതസ്സുകളില്‍നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യത്തോടെപദ്ധതികൾ കൊണ്ടുവന്നു.
യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യ ഭരണകൂടങ്ങളുമായി മുഹമ്മദ് ബിൻ സല്‍മാന് നല്ല ബന്ധമാണുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന് കരണക്കാരനായത് മുപ്പത്തി രണ്ടുകാരനായ മുഹമ്മദ് ബിൻ സൽമാന്റെ ഭരണ തന്ത്ര പാടവമാണ്.ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്ത് മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം പറഞ്ഞത് അപാരമായ അറിവുള്ള വളരെ സ്മാര്‍ട്ടായ വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നായിരുന്നു. മുഹമ്മദ് ബിൻ സല്‍മാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ ഹൂത്തികള്‍ക്കെതിരെ യുദ്ധം തുടങ്ങിയത് . നിലവില്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതിനും നിര്‍ണായക തീരുമാനമെടുത്തതും ഇദ്ദേഹം തന്നെയാണ്.
പുതിയ കിരീടാവകാശിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശംസ പ്രവാഹമാണ്.യു എ ഇ പ്രസിഡന്റ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ,അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സായിദ്,ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടങ്ങിയവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അഭിനന്ദിച്ചു.ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ ബിൻ സൽമാൻ അൽ ഖലീഫ,ഈജിപ്‌ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, പലസ്‌തീൻ,യെമൻ പ്രസിഡന്റുമാർ,ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ, ടുണീഷ്യൻ പ്രസിഡന്റ് മുഹമ്മദ് ബെജി സായിദ് എസ്സെബ്‌സി എന്നിവരും കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്‌മദ് അൽ ജാബർ അൽ സബയും കിരീടാവകാശിയായി നിയമിക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ആശംസകളറിയിച്ചു.