മക്ക : റമസാനിലെ അവസാന ദിനങ്ങളിലെ സുരക്ഷക്ക് മക്കയിലെ ഹറംപള്ളിയിലും പരിസരങ്ങളിലും പ്രധാന കവാടങ്ങളിലും ഹോട്ടലുകള്‍ക്കടുത്തും സ്‌ഫോടക വസ്തു, ആയുധ പരിശോധനയക്ക് 30 സംഘങ്ങളെ നിയോഗിച്ചതായി സുരക്ഷാ സേന അസിസ്റ്റന്റ് മേധാവി കേണല്‍ ഖാലിദ് മഹാരിബ് അറിയിച്ചു.
സ്‌ഫോടക വസ്തു ,ആയുധ പരിശോധന രംഗത്ത് വിദഗ്‌ദരായ സംഘത്തെ ആദ്യമായാണ് ഹറംപള്ളിയുടെ പരിസരങ്ങളില്‍ നിയമിക്കുന്നത്. ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും സഹായത്തിന് പൊലിസ് നായകളേയും ഒരുക്കിയിട്ടുണ്ട്. വിദഗ്ധ സംഘം വാഹനങ്ങളും ലഗേജുകളും പരിശോധിക്കും. ആവശ്യമാണെങ്കില്‍ പൊലിസ് നായയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ സംശയാസ്പദമായ കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മക്കയിലെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഗതാഗതം കൂടുതല്‍ സുഗമമായി നടക്കുന്നുണ്ടോയെന്നറിയുന്നതിന് സൗദി സെക്യൂരിറ്റി ഏവിയേഷന്‍ നഗരത്തിനു മുകളിലൂടെ ഹെലികോപ്ടര്‍ പറത്തും. ഹെലികോപ്ടറിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യമായ നിർദേശങ്ങൾ ഓപ്പറേഷന്‍ റൂമിലേക്ക് നല്‍കും.റമസാൻ കഴിയുന്നതുവരെ ഇത് തുടരുമെന്നും കേണല്‍ ഖാലിദ് മഹാരിബ് അറിയിച്ചു.