യുഎയിൽ വേനൽച്ചൂട് കനത്തു. അബുദാബി ലിവയ്ക്കടുത്തെ മെസൈറയിൽ ഇന്നലെ(ശനി) 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻസിഎംഎസ്) റിപ്പോർട് ചെയ്തു. ഇത് ഇൗ വർഷത്തെ ഏറ്റവും കൂടിയ ചൂടാണ്. അതേസമയം, ഇന്നത്തെ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷ ഉൗഷ്മാവ് 95 ഡിഗ്രി വരെയും രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പകൽനേരങ്ങളിലെ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും താപനില ഉയർന്ന് തന്നെ പോകുമെന്ന് എൻസിഎംഎസ് അറിയിച്ചു. പലയിടത്തും രാവിലെ ശക്തമായ മൂടൽമഞ്ഞും ഉണ്ടായിരുന്നു. മിക്ക എമിറേറ്റുകളിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇത് നാളെയും ഉണ്ടാകും. രാജ്യത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് റക്നയിലാണ്–22.5 ഡിഗ്രി സെൽഷ്യസ്.
ചൂടും പൊടിക്കാറ്റും അസുഖങ്ങൾക്ക് കാരണമാകുന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണമെണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഗൾഫിൽ വേനൽച്ചട് അനുദിനം വർധിക്കുന്നതനുസരിച്ച് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ വർധിച്ച്തായി റിപ്പോർട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സൂര്യതാപമേറ്റ് ജോലി ചെയ്യുന്നവർക്കാണ് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത്. മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ, ചപ്പുചവറുകളും മാലിന്യങ്ങളും ശേഖരിക്കുന്നവർ, ഡെലിവറി ബോയിമാർ, റോഡ് നിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ വ്യാപൃതരാകുന്നവർ, റസ്റ്ററന്റുകളിലെ അടുക്കള ജോലിക്കാർ തുടങ്ങിയവർക്കാണ് ചൂടുകാലം ഏറെ ദുരിതംവിതയ്ക്കുന്നത്. റമസാൻ വ്രതമനുഷ്ഠിച്ച് ജോലി ചെയ്യുന്നവർ ഏറെ ദുരിതമനുഭവിക്കുന്നു.
കുട്ടികളിൽ ചിക്കൻ പോക്സ് , കണ്ണുരോഗം എന്നിവ വളരെ വേഗം പടരുന്നു. ജലദോഷവും പനിയും വ്യാപകമാണ്. ശരീരത്തിൽ ക്രമാതീതമായി ചൂട് അനുഭവപ്പെടുക, തൊലിയിൽ ചുവപ്പോടു കൂടിയ പൊങ്ങൽ ഉണ്ടാകുക (ചിക്കൻപോക്സ്–Heat rash),ചൊറിച്ചിൽ, തലവേദന, ഓക്കാനം, ഛർദ്ദി, തളർച്ച(Heat Exhaustion) മയക്കം, തലകറക്കം, മസിൽ കോച്ചിപിടുത്തം(Heat cramps), അപസ്മാരം തുടങ്ങി മസ്തിഷ്കാഘാതം മൂലം ഉണരാത്ത അവസ്ഥ( Coma) വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കൊച്ചുകുട്ടികൾ, പ്രായമുള്ളവർ, അമിതവണ്ണമുള്ളവർ,വെളിയിൽ ജോലി ചെയ്യുന്നവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരിലാണ് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത്.
ചൂടുകാലത്ത് പലവിധ രോഗങ്ങൾ കണ്ടുവരുന്നതായും ഇതേക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ വേണമെന്നും ഷാർജ അൽ ഫരീദ് മെഡിക്കൽ സെന്ററിലെ ഡോ.ഗോകുലൻ പറഞ്ഞു.വേനൽ ചൂടിന്റെ തീവ്രത അനുസരിച്ച് രോഗലക്ഷണങ്ങളും വ്യത്യസ്തമാകും.
ആഗോള കണക്കുകൾ ഉദ്ധരിച്ച് പറയുമ്പോൾ വേനൽചൂടു നിമിത്തം ധാരാളം മരണം സംഭവിക്കുന്നു. ഇത്തരം മരണം കൂടുതലും ഉണ്ടാകുന്നത് അടിസ്ഥാനപരമായി മറ്റ് അസുഖങ്ങൾ കൂടി ഉള്ളവർക്കാണ്. കാലേക്കൂട്ടിയുള്ളതും വ്യക്തതയും കൃത്യതയു മാർന്ന ബോധവൽക്കരണ പരിപാടികൾ ഈ ആരോഗ്യപ്രശ്നത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമാണ്.
സാധാരണഗതിയിൽ താപനില സ്വമേധയ നിയന്ത്രിക്കാനുള്ള സ്വയം പ്രവർത്തിക്കുന്ന സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്. ശരീരത്തിലെ ചൂട് കൂടുമ്പോൾ നാം വിയർക്കുന്നു. ഈ വിയർപ്പ് ബാഷ്പീകരിക്കപ്പെടുമ്പോൾ നമ്മുടെ ശരീരത്തിലെ ഊഷ്മാവ് കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. അന്തരീക്ഷ താപനിലയിൽ സാധാരണ അനുഭവപ്പെടാറുള്ള വ്യതിയാനത്തിലാണ് നമ്മുടെ ശരീരത്തിലെ ഈ സംവിധാനം കാര്യക്ഷ്യമമായി പ്രവർത്തിക്കുക. എന്നാൽ അന്തരീക്ഷ താപനില വർദ്ധിക്കുന്നതിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ (Humidity) തോത് വർദ്ധിക്കുന്നു. ഈ അവസ്ഥയിൽ ശരീരത്തിലെ വിയർപ്പിൻറെ ബാഷ്പീകരണം മന്ദഗതിയിലാകുന്നു. അതോടുകൂടി ശരീരത്തിലെ ചൂട് പ്രത്യേകിച്ച് ശരീരത്തിൻറെ ആന്തരിക ഊഷ്മാവ് ( Core temperature) ക്രമാതീതമായി വർദ്ധിക്കുന്നു. ശരീരത്തിൽ പൊള്ളലനുഭവപ്പെടുക തുടങ്ങി, ആന്തരിക അവയവങ്ങൾക്ക് ക്ഷതം ഉണ്ടാകുന്ന സ്ഥിതി (Heat stroke) യിലെത്തി മരണംവരെ സംഭവിക്കാം. സൂര്യതാപവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ഏറ്റവും വേഗം പരിചരണം ലഭിക്കേണ്ട ഒന്നാണ് സൂര്യാഘാതം( Heat stroke).
വ്യക്തമായ മുൻകരുതലുകളും ഒരുക്കങ്ങൾകൊണ്ടും വേനൽ ചൂടിനെ നമുക്ക് പ്രതിരോധിക്കാനാവും. സൂര്യതാപത്തിന്റെ കാതലായ പ്രശ്നം ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുക അഥവാ നിർജലീകരണം (Dehydration) എന്ന അവസ്ഥ മൂലമാണ്. ധാരാളം വെള്ളം കുടിക്കുക, ചൂടിനനുയോജ്യമായ വസ്ത്രധാരണം, താപത്തെ അതിജീവിക്കുവാൻ ഉപയുക്തമായ ലേപനങ്ങൾ (Sunscreen) ഉപയോഗിക്കുക, വീതിയുള്ള ഷേയ്ഡോടുകൂടിയ തൊപ്പിധരിക്കുക, തണുപ്പോ തണലോ ഉള്ളസ്ഥലങ്ങളിൽ കഴിയുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
സൂര്യാഘാതം ഏറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് തുറസ്സായ സ്ഥലത്തേക്കോ തണുപ്പുള്ള മുറിയിലേക്കോ മാറ്റിയിട്ട് പ്രാഥമിക ശുശ്രൂഷ നൽകേണ്ടത് വളരെ അത്യാവശ്യമാണ് . വസ്ത്രങ്ങൾ മാറ്റിയശേഷം തണുത്ത വെള്ളത്തിൽ കഴുകുകയോ കുളിപ്പിക്കുകയോ ആവാം.അതിനോടൊപ്പംതന്നെ തണുത്ത കാറ്റ് കൊള്ള്ളിക്കുന്നതും അഭികാമ്യമാണ്. കഴുത്തിലും കക്ഷത്തും ഇടുപ്പു ഭാഗങ്ങളിലും ഐസ് പായ്ക്ക് വയ്ക്കുന്നതുവഴി ചൂട് എളുപ്പത്തിൽ കുറയ്ക്കാനാവും.ഈ രീതിയിൽ തണുപ്പിക്കുന്നതിനോടോപ്പം ശരീരത്തിൻറെ ഊഷ്മാവ് നീരിക്ഷിക്കുകയും വേണം.ശരീരത്തിൻറെ ഉഷ്മാവ് സാധാരണ നിലയിൽ (37- 38 ഡിഗ്രി സെൽഷ്യസ്) എത്തിയാൽ ശരീരം തണുപ്പിക്കുന്നത് നിർത്തണം. അതിനുശേഷം തണുത്തത് കുടിക്കാൻകൊടുക്കണം. പ്രാഥമികമായിട്ടുള്ള ഇത്തരം ചികിൽസയ്ക്ക് ശേഷം വിദഗ്ദ്ധ പരിശോധന ലഭ്യമാക്കേണ്ടതുണ്ട് .
അപസ്മാരമോ ഛർദ്ദിയോ ഉണ്ടെങ്കിൽ ഇടതുവശം ചരിച്ചു കിടത്തി ശ്വാസകോശത്തിലേക്കുള്ള വായൂ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അതിനു ശേഷം വിദഗ്ധ ചികിൽസ അടിയന്തരമായി ലഭ്യമാക്കുകയും വേണം.
വേനൽ ചൂടിൽ പുറത്ത് ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് ഇത്തരം സാഹചര്യവുമായി പരിചയിട്ച്ചിട്ടില്ലാത്ത ആളുകൾക്ക് സൂര്യതാപം വളരെ കഠിനമായി അനുഭവപ്പെടും. ശരീരത്തിൽ നിന്ന് ജാലംശവും ലവണങ്ങളും ധാരാളം നഷ്ടപപെടുന്നതു(നിർജലീകരണം) കൊണ്ട് തളർച്ചയും മയക്കവും (Heat Exhaustion) അനുഭവപ്പെടുന്നു. നേരത്തെ പറഞ്ഞ ചികിത്സ ക്രമം ഇവിടെയും തുടരേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ ജോലി ചെയ്യുന്നയാളുകൾ ആവശ്യമായ മുൻകരുതലിന്റെ ഭാഗമായി ചൂട് മൂർദ്ധന്യമാകുന്ന സമയത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കിയും ധാരളം തണുത്ത വെള്ളം(ഉപ്പും പഞ്ചാസാരയും ചേർന്നത് - ORS ) കൂടെ കൂടെ കുടിച്ചും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയും ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ശരീ രത്തെ സൂര്യാതാപത്തിൽ നിന്ന് സംരക്ഷിക്കാൻ വിവിധതരം ലേപനങ്ങൾ (Sunscreen) വിദഗ്ദ്ധ ഉപദേശത്തോടു കൂടി ഉപയോഗിക്കണം .
സൂര്യതാപം ഏല്കുന്ന ഭാഗങ്ങളിൽ ചെറിയ ചുവപ്പ് കുരുക്കളും പൊള്ളലുകളും (Heat Rash) കൂട്ടത്തോടുകൂടി ഉണ്ടാകാറുണ്ട്. ഇത് ശരീരത്തിൽ അസഹ്യമായ ചൊറിച്ചിലും (Prickly Heat) ഉണ്ടാക്കുന്നു. തണുത്ത വെള്ളത്തിലുള്ള കുളി, Heat rash ഉള്ള ഭാഗങ്ങളിൽ ഐസ് പായ്ക്ക് വയ്ക്കുക, കുളിക്കുന്ന വെള്ളത്തിൽ അല്പം സോഡാക്കാരം ഇട്ടതിനു ശേഷം കുളിക്കുക,ആയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പരിഹാര മാർഗങ്ങൾ.