മൂന്നാമത് രാജ്യാന്തര യോഗ ദിനാചരണം ചൊവ്വാഴ്ച രാത്രി പത്തിന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. യോഗയുടെ പ്രാധാന്യം മുഴുവൻ കുടുംബങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടക്കേണ്ടതെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു.
ദൃഷ്ടി യോഗ, ധ്യാനം, സംസ്കൃത ശ്ലോക പാരായണം, പ്രധാനമന്ത്രിയുടെ സന്ദേശം വായിക്കൽ, യോഗയെ കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശനം എന്നിവയാണ് ആദ്യം നടക്കുക. മൂന്ന് ഭാഗങ്ങളായി നടക്കുന്ന പരിപാടിയില്‍ ഹാസ്യ യോഗയിലൂടെ ആയിരിക്കും തുടക്കം. യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖാ ലുബ്‌ന ബിൻത് ഖാലിദ് അൽ ഖാസിമി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
അബുദാബി സായിദ് യൂണിവേഴ്‌സിറ്റി വിദ്യാർഥികളടക്കം നാലായിരത്തിലധികം പേർ യോഗ ദിനാചരണത്തിൽ പങ്കെടുക്കും. എട്ടു മണിക്കാണ് പ്രവേശനം. ഒന്‍പതോടെ ബോധവല്‍കരണ പരിപാടികള്‍ ആരംഭിക്കും. അബുദാബിയെ കൂടാതെ വ്യാഴാഴ്ച വരെ നടക്കുന്ന യോഗ പരിപാടികൾ ദുബായ് സബീൽ പാർക്ക്, ബുർജ് ഖലീഫ പാർക്ക്, അൽ നഹ്‌ദ ബുറാഹ്നീ കോംപ്ലക്സ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും.