ലോക പാസ്പോർട് റാങ്കിങ്ങിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം യുഎഇ പാസ്പോർട്ടിന്. ലോക പട്ടികയിൽ ഇരുപത്തിരണ്ടാം സ്ഥാനവും യുഎഇ പാസ്പോർട് നേടി.
ആഗോള തലത്തിൽ രാജ്യങ്ങളുടെ പാസ്പോർട്ടിൽ മൂല്യം കണക്കാക്കുന്ന ഗ്ലോബൽ പാസ്പോർട് പവർ ബാങ്ക് 2017 പ്രകാരമാണ് യുഎഇ പാസ്പോർട് മുൻനിരയിലെത്തിയത്. വിദേശ കാര്യ– രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം 2021 ആകുമ്പോഴേയ്ക്കും അമേരിക്കൻ പാസ്പോർടിനോട് കടപിടിക്കുന്ന രീതിയിൽ ലോകത്തെ ആദ്യ അഞ്ച് പാസ്പോർട്ടുകളിൽ യുഎഇ പാസ്പോർട് ഇടം പിടിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ യുഎഇയുടെ നില മെച്ചപ്പെടുത്തുന്നതിന് സഹായകരമായ തന്ത്രപരമായ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്ര, വിദ്യാഭ്യാസ, ആരോഗ്യ ബന്ധങ്ങളും പങ്കാളിത്തവും സ്ഥാപിക്കുന്നതിനുള്ള നയതന്ത്രത്തിൻ്റെ ഫലമായാണ് യുഎഇ മുൻനിരയിലെത്തിയത്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് യുഎഇക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്.