യുണൈറ്റഡ് മോട്ടോഴ്‌സ് ജീവനക്കാരനെ ആക്രമിച്ച് മൂന്നര ലക്ഷത്തിലേറെ റിയാൽ കവർന്ന മൂന്നംഗ സുഡാനി സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽ നിക്ഷേപിക്കാനുള്ള 350561 റിയാലുമായി കമ്പനി ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങിയ ജീവനക്കാരനെ ടോർച്ച് ഉപയോഗിച്ച് ആക്രമിച്ചാണ് സംഘം പണം തട്ടിയെടുത്തത്. കമ്പനി അധികൃതർ മേയ് നാലിനാണ് അൽറൗദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഒന്നാം പ്രതിയുടെ താമസസ്ഥലത്ത് ഒളിപ്പിച്ച നിലയിൽ 2,77,100 റിയാൽ കണ്ടെത്തി. കമ്പനി ജീവനക്കാരനെ ആക്രമിക്കാൻ ഉപയോഗിച്ച ടോർച്ചും പ്രതിയുടെ താമസസ്ഥലത്ത് കണ്ടെത്തി. സമാന രീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒന്നാം പ്രതിയുടെ താമസസ്ഥലത്ത് കണ്ടെത്തിയ തുക കമ്പനി പ്രതിനിധിക്ക് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് കേണൽ ഫവാസ് അൽമൈമാൻ അറിയിച്ചു.
Advertisement