ജിദ്ദ : പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് മടങ്ങിയവരിൽ നാലായിരത്തിലേറെ പേർ പുതിയ വീസകളിൽ സൗദിയിൽ തിരിച്ചെത്തിയതായി പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്) മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു . നിയമലംഘകരായി കഴിഞ്ഞിരുന്നവർക്ക് തിരികെ പോയി പുതിയ വീസയിൽ വീണ്ടും സൗദിയിലെത്താമെന്നുള്ളതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 1,10,000 നിയമ ലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇതിനകം സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. 4,15,000 പേർ നടപടികൾ പൂർത്തിയാക്കി ഫൈനൽ എക്‌സിറ്റ് നേടി.
പൊതുമാപ്പ് കാലാവധി അവസാനിച്ചാൽ നിയമ ലംഘകരെ പിടികൂടുന്നതിന് എല്ലാ പ്രവിശ്യകളിലും ശക്തമായ പരിശോധനകൾ ആരംഭിക്കും. നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കെതിരെയും തടവും പിഴയും നാടുകടത്തലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. നിയമ ലംഘകരുടെ ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് എല്ലാ പ്രവിശ്യകളിലും ഒന്നിലധികം കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം 62 ലക്ഷം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 54 ലക്ഷം പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായും ജവാസാത്ത് മേധാവി പറഞ്ഞു. ഹജ്, ഉംറ തീർഥാടകരെ സ്വീകരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ച് ജവാസാത്ത് പഠിക്കുന്നുണ്ട്. ഹജ് സുപ്രീം കമ്മിറ്റിയും ഹജ് സെൻട്രൽ കമ്മിറ്റിയുമായും സഹകരിച്ചാണ് ഇതേക്കുറിച്ച് പഠനം നടത്തുന്നത്. ഈ വർഷം വിദേശങ്ങളിൽ നിന്ന് 70 ലക്ഷത്തോളം ഉംറ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 60 ലക്ഷത്തോളം ഉംറ തീർഥാടകരാണ് വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ഇതിൽ പെടില്ല. ഗൾഫ് പൗരന്മാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് വീസയും പാസ്‌പോർട്ടും ആവശ്യമില്ല. ഇവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാം.