ജിദ്ദ : വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന "തദറുജ്" സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു . ഏകദേശം 30 ശതമാനത്തോളം വരുന്ന സ്വകാര്യ സ്‌കൂളുകള്‍ ഇതോടെ അടച്ചു പൂട്ടേണ്ടിവരും.
ജൂലൈ രണ്ടാണ് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. അംഗീകൃത എന്‍ജിനീയറിങ് ഓഫിസ് വഴിയാണ് റജിസ്‌റ്റർ ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്. ഇതോടെ സ്കൂളിന് വേണ്ടി നിർമിച്ചതല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ റജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ 200 ഓളം വിദ്യാഭ്യാസ സ്ഥാപന ഉടമകൾ ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ യോഗം ചേര്‍ന്നു. മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തില്‍ നിരവധി നിക്ഷേപകര്‍ തങ്ങളുടെ ആശങ്ക അറിയിച്ചു.
കെട്ടിടങ്ങളുടെ നിലവാരം മനസ്സിലാക്കുന്നതിന് ഓരോ സ്‌കൂളും പുതിയ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് തത്വീര്‍ ബില്‍ഡിംഗ്‌സ് കമ്പനി എന്‍ജിനീയര്‍ സാറ നംഷാന്‍ പറഞ്ഞു.വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നത്.