ലോകത്തെ ഏറ്റവും വലിയ സമ്മാന തുകയുള്ള ഖുര്‍ആന്‍ പാരായണ മല്‍സരമായ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന് പരിസമാപ്തി. ബുധനാഴ്ച മംസാറിലെ സയന്‍റിഫിക് ഖുര്‍ആന്‍ സ്റ്റഡീ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. നാല്‍പത് ലക്ഷത്തിലേറെ രൂപയുടെ സമ്മാനമാണ് വിജയിയെ കാത്തിരിക്കുന്നത്.
ഇരുപത്തൊന്നാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ വിവിധ രാജ്യക്കാരായ 90 പേരാണ് ഫൈനലില്‍ മാറ്റുരച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിച്ചത് പാലക്കാട് വല്ലപ്പുഴ സ്വദേശി ജാബിര്‍ ഹസനും. കാരന്തൂര്‍ മര്‍ക്കസു സഖാഫിയത്തു സുന്നിയ്യയുടെ പൂനൂരിലെ മർകസ് ഗാർഡനില്‍ ബിഎസ് സി സൈക്കോളജി വിദ്യാര്‍ഥിയാണ് ജാബിര്‍. പതിവിന് വിപരീതമായി ഇഞ്ചോടിഞ്ച് മല്‍സരമാണ് മല്‍സാര്‍ഥികള്‍ കാഴ്ചവച്ചതെന്ന് ജൂറി വിലയിരുത്തി. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ തമ്മിലുള്ള മല്‍സരത്തില്‍ ശബ്ദമാധുര്യം, മനഃപാഠമാക്കാനുള്ള കഴിവ്, പാരായണ മികവ് എന്നിവയാണ് വിധി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍. 103 അപേക്ഷകരില്‍ 13 പേര്‍ പ്രാഥമിക റൌണ്ടില്‍ പുറത്തായിരുന്നു.
വിദഗ്ധര്‍ അടങ്ങിയ അഞ്ചംഗ ജൂറി ജേതാക്കളെ തിരഞ്ഞെടുക്കും. രണ്ടര ലക്ഷം ദിര്‍ഹമാണ് അവാര്‍ഡ് തുക. രണ്ടാം സ്ഥാനക്കാരന് ഒന്നര ലക്ഷം ദിര്‍ഹമും മൂന്നാം സ്ഥാനക്കാരന് ഒരു ലക്ഷം ദിര്‍ഹമും ലഭിക്കും. പങ്കെടുത്തവര്‍ക്കെല്ലാം പ്രോല്‍സാഹന സമ്മാനവും നല്‍കുന്നുണ്ട്. ഖുര്‍ആന്‍ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 1997ലാണ് അവാര്‍ഡ് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ഇസ്്ലാമിക് പെഴ്സണാലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ട്.