ഇരുണ്ട ജീവിതാനുഭവങ്ങളെ അക്ഷരങ്ങളുടെ പ്രകാശമാക്കി കവിതകളുടെയും കഥകളുടെയും ‘വാക്‌സ്‌ഥലി’യിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനി ബിന്ദു സന്തോഷ്. കാഴ്‌ച നഷ്‌ടപ്പെടുകയും വൃക്കരോഗത്തിന് അടിപ്പെടുകയും ചെയ്‌ത ബിന്ദു, ജീവിതത്തിന്റെ സൗന്ദര്യവും അതേസമയം തന്നെ ക്ഷണികതയും പ്രമേയമാക്കുന്ന 47 കവിതകളും 99 മിനിക്കഥകളുമാണ് വാക്സ്ഥലിയിലൂടെ അക്ഷരലോകത്തിനു സമർപ്പിക്കുന്നത്.
16ന് ആറരയ്‌ക്കു ഖിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ ‘വാക്‌സ്‌ഥലി’ പ്രകാശനം ചെയ്യും. അക്ഷരക്കൂട്ടം എന്ന വാട്‌സാപ് കൂട്ടായ്‌മയാണ് സംഘാടകർ. ഗർഭിണിയായിരിക്കെ, 19–ാം വയസ്സിൽ ഡോക്‌ടറുടെ കൈപ്പിഴമൂലമാണ് കാഴ്‌ചശക്‌തി നഷ്‌ടമായത്. അത്രയും നാൾ കണ്ട ലോകം അപ്രത്യക്ഷമായതോടെ മനസ്സിലും ഇരുൾ പടർന്നു. ജീവിതം അവസാനിപ്പിക്കണമെന്നു തോന്നി. ഏറ്റവും പ്രിയപ്പെട്ട എഴുത്തും വായനയും ഇല്ലാതാകുമല്ലോ എന്ന ദുഃഖം താങ്ങാനായില്ല.
എന്നാൽ അതിജീവനത്തിന്റെ ഒരുപാട് കഥകളുറങ്ങുന്ന യുഎഇയിൽ വന്നതോടെ മനസ്സിൽ പ്രതീക്ഷകൾ വളരാൻ തുടങ്ങി. ഭർത്താവും സുഹൃത്തുക്കളും പ്രോൽസാഹനം നൽകി. അങ്ങനെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്. ബിന്ദുവിന്റെ ‘പാൻഗിയ’ എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടു. ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് വൃക്കരോഗത്തിന്റെ രൂപത്തിൽ വീണ്ടും ദുരിതമെത്തിയത്. രണ്ടു വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. ഇതിനോടകം ഒട്ടേറെ ചികിൽസ നടത്തി.
എൻജിനീയറായ ഭർത്താവ് സന്തോഷിനു താങ്ങാവുന്നതിലും അധികമായിരുന്നു ചികിൽസാച്ചെലവുകൾ. ഇത് അദ്ദേഹത്തെ കടക്കെണിയിലുമാക്കി. പൈലറ്റ് പരീക്ഷ പാസായ ഏക മകൻ റിഷിൻ സന്തോഷ് ജോലി അന്വേഷണത്തിലാണ്. എഴുത്തുകാരൻ രമേഷ് പെരുമ്പിലാവാണ് ബിന്ദുവിന്റെ ജീവിതകഥ പുറംലോകത്തെ അറിയിച്ചത്. തുടർന്ന് ‘അക്ഷരക്കൂട്ടം’ അംഗങ്ങൾ ഇവരുടെ പുസ്‌തകം പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. പുസ്‌തകങ്ങൾ വിറ്റുലഭിക്കുന്ന സംഖ്യയിലൂടെ മികച്ച ചികിൽസ ഉറപ്പാക്കുകയാണു ലക്ഷ്യം.