സൗദിയിൽ ഇന്ന് അർധരാത്രി മുതൽ സെലക്ടീവ് ടാക്‌സ് നിലവിൽവരും. ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുക. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും ഊർജദായക പാനീയങ്ങൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാകുന്നത് പുതിയ നികുതി നിലവിൽ വരുന്നതോടെ നിലവിൽ ഒന്നര റിയാലിന് വിൽക്കുന്ന ശീതള പാനീയ ബോട്ടിലുകളുടെയും ക്യാനുകളുടെയും വില രണ്ടേകാൽ റിയാലായും 12 റിയാലിന് വിൽക്കുന്ന സിഗരറ്റ് പേക്കറ്റിന്റെ വില 24 റിയാലായും മൂന്ന് റിയാലിന് വിൽക്കുന്ന ഊർജദായക പാനീയത്തിന്റെ വില ആറ് റിയാലായും വർധിക്കും.
വ്യാപാരികളുടെയും ഉൽപാദകരുടെയും ഗോഡൗണുകളിലുള്ള, സെലക്ടീവ് ടാക്‌സ് പരിധിയിൽ വരുന്ന ഉൽപന്നങ്ങളുടെ കണക്കെടുപ്പ് ജോലികൾ സക്കാത്ത്, നികുതി അതോറിറ്റി ആരംഭിച്ചു . ചില്ലറ വ്യാപാര കേന്ദ്രങ്ങളുടെയും കമ്പനികളുടെയും ഗോഡൗണുകളിലുള്ള സ്റ്റോക്കിന് ഒറ്റത്തവണ നികുതി അടയ്‌ക്കേണ്ടിവരും. പഴയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കുന്നത് തടയാനാണ് സ്റ്റോക്കുകൾക്ക് നികുതി ഈടാക്കുന്നത്. ഗോഡൗണിലെ സ്റ്റോക്കുകൾക്ക് നികുതി അടയ്ക്കുന്നതിന് 45 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട് . 45 ദിവസത്തിനകം നികുതി അടയ്ക്കാത്തവർക്ക് പിഴ ചുമത്തും.
ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതിയുമായി (സെലക്ടീവ് ടാക്‌സ്) ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന, സക്കാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥരല്ലാത്തവർക്ക് പാരിതോഷികം നൽകാൻ അതോറിറ്റി ഡയറക്ടർ ബോർഡിന് സെലക്ടീവ് ടാക്‌സ് നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് അധികാരം നൽകുന്നുണ്ട്. നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നൽകുന്ന പാരിതോഷികവും ഇതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും സെലക്ടീവ് ടാക്‌സ് നിയമാവലി നിശ്ചയിക്കും.