മധ്യസ്ഥശ്രമങ്ങൾക്കിടെ ഖത്തറിനെതിരെ നിലപാട് കടുപ്പിച്ച് സൗദിയും യുഎഇയും. ഖത്തറിലെ തീവ്രവാദ ബന്ധമുള്ള പന്ത്രണ്ട് സംഘടനകളുടെയും 59 വ്യക്തികളുടെയും പട്ടിക സൗദിയും യുഎഇയും പുറത്തിറക്കി.
ഖത്തർ കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദാംശങ്ങളാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് തയാറാക്കിയ പട്ടികയിൽ ഉള്ളത്. 59 അംഗ പട്ടികയിൽ 26 പേരും ഖത്തർ അഭയം നൽകിയിട്ടുള്ള ഈജിപ്ഷ്യൻ പൌരൻമാരാണ്. മുസ്ലീം ബ്രദർഹുഡിൻറെ ആത്മീയനേതാവ് യൂസഫ് അൽ ഖറദാവി, സലഫി പ്രചാരകൻ വാഗ്ദി ഗോനേം എന്നിവരാണ് ഈ പട്ടികയിലെ പ്രമുഖർ. രാജകുടുംബാംഗങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരും അടക്കം 18 ഖത്തരികളുടെ പേരുകളും പട്ടികയിലുണ്ട്. ലിബിയൻ വിമതരുടെ കമാൻഡറായ അബ്ദുൽ ഹക്കീം ബെൽഹാജ് ആണ് പട്ടികയിലെ മറ്റൊരു പ്രധാനി. കുവൈത്ത്, ജോർദാൻ, ബഹ്റൈൻ, സൌദി, യുഎഇ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്.
ഖത്തർ വളണ്ടിയർ സെൻറർ, ഖത്തർ ചാരിറ്റി, ഈദ് ചാരിറ്റി തുടങ്ങി ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന 12 സ്ഥാപനങ്ങൾക്കും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. സാമൂഹ്യസേവന പ്രസ്ഥാനങ്ങളെന്ന രീതിയിലാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ബഹ്റൈനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഫെബ്രുവരി 14 സഖ്യവും ഹിസ്ബുള്ളയും അടക്കമുള്ളവർക്ക് ഖത്തർ പിന്തുണ നൽകുന്നതായി മറ്റു ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നു.
അതിനിടെ ബഹ്റൈനിലുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഖത്തറിനെ പിന്തുണച്ചാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് മുകളിൽ കൂടി ഖത്തറിലേക്കുള്ള വ്യോമപാത അടച്ചതായി യുഎഇ അറിയിച്ചിട്ടുണ്ട്. ഖത്തറിലേക്കുള്ള തപാൽ സേവനങ്ങളും യുഎഇ നിർത്തിവച്ചു. പ്രതിസന്ധിയുടെ പശ്ചത്താലത്തിൽ രാജ്യാന്തര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഖത്തറിനുള്ള റേറ്റിങ് കുറച്ചു.