ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗൾഫ് മേഖലയിൽ തിരക്കിട്ട കൂടിയാലോചനകൾ. കുവൈത്ത് അമീർ ഷെയ്ഖ് സബാ, യുഎഇ ഭരണനേതൃത്വവുമായും ഖത്തർ അമീറുമായും ചർച്ച നടത്തി.
റമസാൻ മാസത്തിൽ തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബുധനാഴ്ച വൈകിട്ട് യുഎഇയിലെത്തിയ കുവൈത്ത് അമീർ, ദുബായിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ,ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി ഖത്തർ പ്രശ്നം ചർച്ച ചെയ്തു. കുവൈത്തിലെയും യുഎഇയിലെയും മുതിർന്ന മന്ത്രിമാരും ചർച്ചകളിൽ പങ്കെടുത്തു.
ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കി. വർഷങ്ങളായി ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. യു.എ.ഇ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം നേരെ ഖത്തറിലേക്ക് പോയ കുവൈത്ത് അമീർ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളുടെ നിലപാട് അദ്ദേഹം ഖത്തർ നേതൃത്വത്തെ അറിയിച്ചു.
ചൊവ്വാഴ്ച്ച സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കുവൈത്ത് അമീർ ചർച്ച നടത്തിയിരുന്നു. ഇതിനിടെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൌദിയിലെത്തി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഈജിപ്തിലെത്തുന്ന ബഹ്റൈൻ രാജാവ് ഈജിപ്ത് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. ഒരുവശത്ത് സമാധാന ചർച്ചകൽ പുരോഗമിക്കുമ്പോഴും മൂന്നു രാജ്യങ്ങൾ കൂടി ഖത്തറിനെതിരെ നയതന്ത്ര നടപടികളുമായി രംഗത്തെത്തി. മൗറിത്താനിയയും കോമറോസും ഖത്തറുമായുള്ളനയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചു.
നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയ ജോര്‍ദാന്‍ ഖത്തറിലെ സ്ഥാനപതിയെ തിരിച്ച് വിളിക്കുകയും അല്‍ ജസീറ ചാനല്‍ നിരോധിക്കുകയും ചെയ്തു. അതേസമയം യുഎഇയിലുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ ഖത്തറിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പതിനഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയുമായിരിക്കും ഈ നിയമലംഘകര്‍ക്ക് ലഭിക്കുക.
Advertisement