സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ബന്ധങ്ങൾ വിച്ഛേദിച്ചതിനെ തുടർന്ന് ഇടിഞ്ഞ ഖത്തർ സ്റ്റോക് എക്സ്ചേഞ്ച് (ക്യുഎസ്ഇ) തിരിച്ചുവരുന്നു. തിങ്കളാഴ്ച വാർത്തകൾക്കു തൊട്ടുപിന്നാലെ 7.3% ഇടിഞ്ഞ ക്യുഎസ്ഇ ഇന്നലെ രാവിലെ 3.2% ഉയർച്ച രേഖപ്പെടുത്തി. ജിസിസി പ്രതിസന്ധിയെ തുടർന്ന് എണ്ണ വിലയിൽ ഇടിവ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്നലെ വീണ്ടും അൽപം കുറഞ്ഞു. ബാരലിന് 0.51% ഇടിഞ്ഞ് 49.22 ഡോളറിലെത്തി.
അതേസമയം, ഖത്തര്‍റിയാലിനെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഒരു ഖത്തർ റിയാലിന് 17.69 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.
എന്നാൽ, ഖത്തറിലെ ബാങ്കുകളുമായി ഇടപാട് നടത്താൻ ഗൾഫ് മേഖലയിലെ മറ്റു ബാങ്കുകൾ വിസമ്മതിക്കുന്നതു ദീർഘകാലത്തേക്കു നീണ്ടാൽ റിയാലിനെ ബാധിക്കും. ഖത്തർ റിയാൽ വിറ്റൊഴിക്കാൻ സൗദി സെൻട്രൽ ബാങ്ക് നിർദേശം നൽകിയതും ദൂരവ്യാപക ഫലങ്ങളുണ്ടാക്കിയേക്കാം. യുഎഇ കമ്പനികൾ പലതും ഖത്തർ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവച്ചിരിക്കുകയാണ്.
മണി എക്സ്ചേഞ്ചുകൾ ഖത്തർ റിയാൽ വിനിമയവും നടത്തുന്നില്ല. അതേസമയം, ഈജിപ്ത് ഉൾപ്പെടെ നയതന്ത്ര ബന്ധം ഉപേക്ഷിച്ച മറ്റു രാജ്യങ്ങളിലെ ബാങ്കുകൾ ഇടപാടുകൾ തുടരുന്നുണ്ട്.
ഖത്തറിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണു പൊതുവേയുളള വിലയിരുത്തൽ. ഏകദേശം 33500 കോടി യുഎസ് ഡോളറിന്റെ കരുതൽ ധനശേഖരം ഖത്തറിനുണ്ട്. പ്രകൃതി വാതക കയറ്റുമതിയിലൂടെ കോടിക്കണക്കിനു ഡോളർ ഓരോ മാസവും സമ്പാദിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളെ സാമ്പത്തികമായി സുരക്ഷിതമാക്കാനും റിയാലിന്റെ വില പിടിച്ചു നിർത്താനും ഖത്തറിന് എളുപ്പത്തിൽ സാധിക്കും.
പക്ഷേ, ദോഹ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക് എന്നിവ ജിസിസി മേഖലയിൽ മൊത്തത്തിൽ വ്യാപിച്ചു കിടക്കുന്നതാണ്. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ഈ ബാങ്കുകൾക്കു വലിയ തോതിലുള്ള നിക്ഷേപം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിലെ ബിസിനസ് നഷ്ടപ്പെടുന്നതു ഖത്തർ ബാങ്കുകളെ വൻതോതിൽ ബാധിച്ചേക്കാം.