റമസാന്‍ ആദ്യഭാഗം പിന്നിട്ടതോടെ ഗള്‍ഫില്‍ സമൂഹ നോമ്പുതുറകളും സജീവമായി. ദാനവര്‍ഷത്തിന്‍റെ ഭാഗമായി കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ജീവകാരുണ്യ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രത്യേക ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനത്തിനും വേദിയാകാറുണ്ട്. കേരളത്തിലെ വൃദ്ധ സദനങ്ങളിലെ നിർധനരായ അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് ഫാത്തിമാ ഹെൽത് കെയർ ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
പള്ളികള്‍ക്ക് സമീപവും പൊതു സ്ഥലങ്ങളില്‍ പ്രത്യേക ടെന്‍റുകളിലുമുള്ള ഇഫ്താറില്‍ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള കാരുണ്യ സംഘടനയായ റെഡ് ക്രസന്‍റിന്‍റെയും അംഗീകൃത സംഘടനകളുടെയും സഹകരണത്തോടെ ഇവിടേക്ക് ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നു. ജാതിമത ഭേദമന്യെ ഏവരെയും സ്വാഗതം ചെയ്ത് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നതില്‍ ഭരണാധികാരികളും അതീവ താല്‍പര്യമാണ് കാട്ടുന്നത്.