ആയിരം കോടി രൂപ ചെലവഴിച്ച് പ്രവാസി വ്യവസായി ഡോ.ബി.ആർ.ഷെട്ടി നിർമിക്കുന്ന മോഹൻലാൽ ചിത്രം മഹാഭാരതയ്ക്ക് യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യുഎഇ സാംസാകാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മന്ത്രി നേരിട്ട് തന്നെ എൻഎംസി ഹെൽത്ത് കെയർ ചെയർമാൻ കൂടിയായ ഡോ.ബി.ആർ.ഷെട്ടിക്ക് ഇക്കാര്യത്തിൽ ഉറപ്പു നൽകുകയായിരുന്നു.
ഇതിഹാസ ചിത്രം യാഥാർഥ്യമാക്കാൻ ഒരുങ്ങിയ ഡോ.ഷെട്ടിയെയും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനെയും മന്ത്രി അഭിനന്ദിച്ചു. ചിത്രത്തിന്റെ ആദ്യ ഘട്ടം അബുദാബിയിൽ ചിത്രീകരിക്കാൻ എല്ലാ സഹായ സഹകരണവും നൽകുന്നതാണ്. ഇന്ത്യയും യുഎഇയും തമ്മിൽ ദീർഘ കാലമായിട്ടുള്ള ബന്ധമാണുള്ളത്. മഹാഭാരത അത് കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുക്കുമെന്ന് ഷെയ്ഖ് നഹ്യാൻ പ്രത്യാശിച്ചു.
പിന്തുണയിൽ ബി.ആർ.ഷെട്ടി സന്തോഷം പ്രകടിപ്പിച്ചു. അബുദാബിയിലെ ചിത്രീകരണം എനിക്ക് അഭിമാനം പകരുന്നു. ഇൗ രാജ്യമാണ് എന്നെ ഞാനാക്കിയത്. യുഎഇ–ഇന്ത്യ ബന്ധം ശക്തിപ്പെടുത്താൻ മഹാഭാരത എന്ന ചിത്രം വഴിയൊരുക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരം ലോകത്തിന് മുൻപിലെത്തിക്കാൻ വഴിയൊരുക്കുന്ന ചിത്രം ഒരുക്കാൻ അവസരം നൽകിയ ബി.ആർ.ഷെട്ടിക്ക് വി.എ.ശ്രീകുമാർ മേനോൻ നന്ദി പറഞ്ഞു. മലയാളത്തിന്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാമൂഴം അടിസ്ഥാനമാക്കി മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും നിർമിക്കുന്ന ചിത്രം മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലായിരിക്കും പുറത്തിറങ്ങുക. മറ്റു ഭാഷകളിൽ മഹാഭാരത എന്ന പേരിലും.