ദുബായ്∙ ആത്മീയ ആനന്ദത്തിൽ വിശ്വാസികൾ റമസാനിലെ ആദ്യ വെള്ളിയാഴ്‌ചയുടെ അനുഭൂതിയിലായി. പതിവിൽ കവിഞ്ഞു പള്ളികളിലേക്ക് വിശ്വാസികൾ നേരത്തെ ഒഴുകിയെത്തി. ഖുർആൻ പാരായണത്തിലും പ്രാർത്ഥനയിലും നിമഗ്നരായ അവർ നോമ്പിൻറെ ലക്ഷ്യം സാക്ഷാത്കരിക്കുകയായിരുന്നു.
ഖുർആൻ അവതരിച്ച മാസമാണ് റമസാൻ. റമസാനും ഖുർആനും വിശ്വാസികളുടെ പുനർജന്മ സുകൃതത്തിനു സാഹായകമാകുമെന്നു വ്രതനാളിലെ പ്രഥമ വെള്ളിയാഴ്‌ചയിലെ പ്രസംഗത്തിൽ ഇമാമുമാർ വിശ്വാസികളെ ഓർമിപ്പിച്ചു. ആത്മവികാസവും മനഃശ്ശാന്തിയും സന്തോഷവുമാണ് വേദം വിശ്വാസികൾക്ക് പ്രദാനം ചെയ്യുന്നത്. റമസാനിലെ അവസാനപത്തിലെ നിർണിത രാത്രി അഥവാ ലൈലത്തുൽ ഖദ്റിലാണ് കാരുണ്യത്തിൻറെ വേദഗ്രന്ഥം അവതീർണമായതെന്നു ഖുർആൻ വചനങ്ങൾ പാരായണം ചെയ്‌തു ഇമാമുമാർ ഓർമിപ്പിച്ചു. പാരായണം ചെയ്യുന്ന സൂക്തങ്ങളെ കുറിച്ച് സൂക്ഷമവും സ്ഥൂലവുമായി ചിന്തിക്കുകയും തദനുക്രമം ദൈനം ദിന പ്രവൃത്തികൾ ക്രമപ്പെടുത്തുകയും ചെയ്യുന്നവരാണ് റമസാനിലെ ഭക്തി ലക്ഷ്യത്തിലെത്തിച്ചത്. ഇതുവഴി ഇരുലോക ജീവിത സൗഭാഗ്യം കരഗതമാകുമെന്നും പ്രസംഗത്തിൽ പണ്ഡിതർ ഉദ്‌ബോധിപ്പിച്ചു.
പള്ളികളുടെ അകത്തളം നേരത്തെ തന്നെ നിറഞ്ഞു കവിഞ്ഞതിനാൽ പ്രാർത്ഥനയ്ക്ക് എത്തിയവർ പുറത്തു ശക്തമായ ചൂടു വകവയ്ക്കാതെ മുസല്ല(നമസ്‍കാര പടം)യും പായയും വിരിച്ചാണ് സംഘനമസ്കാരത്തിൽ പങ്കുകൊണ്ടത്. ജുമുഅ കഴിഞ്ഞിട്ടും ജനം പള്ളിയിൽ ഖുർആൻ പാരായണവും പ്രാർത്ഥനയുമായി കഴിച്ചു കൂട്ടുകയായിരുന്നു. പള്ളികൾക്ക് സമീപമുള്ള റമസാൻ തമ്പുകളിൽ നിന്നു നോമ്പ് തുറന്നാണ് ചിലർ താമസ സ്ഥലത്തേക്ക് മടങ്ങുക. അവധി ദിവസമായതിനാൽ തൊഴിലാളികൾക്കും റമസാനിലെ ആദ്യവെള്ളി ആരാധനകളിൽ കൂടുതൽ മുഴുകാനായി.