സൗദി അനിമേഷൻ ചിത്രം "ബിലാലിന്" തുർക്കിയിൽ വൻ സ്വീകരണം. സൗദി പൗരൻ അയ്മൻ താരീഖ് ജമാൽ സംവിധാനം ചെയ്ത "ബിലാൽ", തുർക്കി അഭിനേതാക്കളുടെ സഹായത്തോടെ തുർക്കി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയാണ് പ്രദർശിപ്പിക്കുന്നത്. തുർക്കിയിലെ 300 തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ചിത്രത്തിന് തുർക്കി സ്വദേശികൾക്കു പുറമെ സന്ദർശകരായ വിദേശികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകൻ അയ്മൻ താരീഖ് ജമാൽ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പ്രിയപ്പെട്ട കൂട്ടുകാരനും (സ്വഹാബി) മുഅദ്ദിനുമായ(പള്ളികളിൽ ബാങ്ക് വിളിക്കുന്നയാൾ) ബിലാൽ ബിൻ റബാഹ് (റ) ന്റെ ജീവിതമാണ് ചിത്രത്തിൽ അനാവരണം ചെയ്യുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ നീതിയുടെയും സമത്വത്തിന്റെയും പോരാളിയായാണ് ബിലാൽ (റ) വിശേഷിപ്പിക്കപ്പെടുന്നത് . അടിമയായിരുന്ന ബിലാൽ അനുഭവിച്ച ത്യാഗങ്ങളും കൊടിയ പീഡനങ്ങൾക്കിടയിലും അദ്ദേഹം കാണിച്ച നിശ്ചയദാർഢ്യവും ചിത്രത്തിൽ പ്രതിപാദിക്കുന്നു. മക്ക തിരിച്ചുപിടിച്ച ശേഷം ആദ്യമായി ബാങ്ക്‌വിളിക്കാൻ പ്രവാചകൻ നിയോഗിച്ചത് ബിലാലിനെയായിരുന്നു.
പ്രവാചകന്റെ വിശ്വസ്‌ത അനുയായിയായി മദീനയിൽ കഴിയുമ്പോൾ പ്രവാചകന്റെ വിയോഗം ഉണ്ടാവുകയും ദുഃഖം താങ്ങാൻ കഴിയാതെ ബിലാൽ മദീന വിട്ടുപോകുകയും താമസിയാതെ മരണമടയുകയുമായിരുന്നു . ഐക്യരാഷ്ട്രസഭ ആസ്ഥാനത്തുൾപ്പെടെ നിരവധി രാജ്യങ്ങളിലും ചിത്രം പ്രദര്ശിപ്പിച്ചിട്ടുണ്ട് .105 മിനുട്ട് ദൈർഘ്യമുള്ള ചിത്രം 2016 സെപ്തംബർ എട്ടിനാണ് പുറത്തിറങ്ങിയത്.