ദമാം : ജോലി ചെയ്ത വീട്ടുകാർ വേതനം നൽകാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തതോടെ പ്രവാസജീവിതം ദുരിതമായിമാറിയ മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് രാമനാട്ടുകര സ്വദേശിനി സാബിറയാണ് ആറു മാസം കൊണ്ട് സഹിക്കാവുന്നതിനുമപ്പുറം സഹിച്ച് നാടണഞ്ഞത്. മാതാപിതാക്കൾ നഷ്ടപ്പെട്ട സാബിറ, ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹത്തോടെയാണ് ഹഫർ അൽ ബാത്തിനിലെ ഒരു സൗദി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. രാപകൽ വിശ്രമമില്ലാതെ ആ വലിയ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യേണ്ടി വന്നുവെങ്കിലും നാലുമാസം കഴിഞ്ഞിട്ടും ഒരു റിയാൽ പോലും ശമ്പളമായി ലഭിച്ചില്ല. ചോദിച്ചാൽ ഭീഷണിയും കുത്തുവാക്കുകളും മാത്രം. ഒടുവിൽ തർക്കമായപ്പോൾ സ്‌പോൺസറുടെ ഭാര്യ പിടിച്ചു തള്ളിയതായും താഴെ വീണ് കാൽമുട്ട് തെറ്റി നടക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും സാബിറ പറയുന്നു .
സഹികെട്ടപ്പോൾ ആരുമറിയാതെ ആ വീട്ടിൽ നിന്നു പുറത്തിറങ്ങിയ സാബിറ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞു. സൗദി പൊലീസ് സാബിറയെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു . അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സാബിറ സ്വന്തം അവസ്ഥ വിവരിക്കുകയും നാട്ടിലേക്ക് മടങ്ങിപ്പോകാൻ സഹായം അഭ്യർഥിക്കുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ സാബിറയുടെ സ്‌പോൺസറുമായി ഫോണിൽ സംസാരിച്ചെങ്കിലും താൻ അവരുടെ ഒരു കാര്യത്തിലും ഇടപെടാൻ തയാറല്ലെന്ന് പറഞ്ഞ് അയാൾ കൈയൊഴിഞ്ഞു.
പാസ്‌പോർട്ടും രേഖകളും തിരികെ നൽകാനും സ്‌പോൺസർ തയാറായില്ല. അതിനാൽ രണ്ടു മാസത്തോളം സാബിറക്ക് അഭയകേന്ദ്രത്തിൽ തന്നെ കഴിയേണ്ടി വന്നു. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസി വഴി സാബിറക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നവയുഗം കോബാർ സിറ്റി യൂണിറ്റ് വിമാനടിക്കറ്റ് നൽകിയതോടെ സാബിറ നാട്ടിലേക്ക് മടങ്ങി.