കുവൈത്തില്‍ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ സേവനം സംബന്ധിച്ച് പരസ്യം ചെയ്യുന്നത് ആരോഗ്യമന്ത്രാലയം നിരോധിച്ചു. സ്വകാര്യ ക്ലിനിക്കുകളിലെയും ആശുപത്രികളിലെയും ഡോക്ടർമാർക്ക് വിലക്ക് ബാധകമാണ്.
സ്വകാര്യമേഖലയിൽ ആശുപത്രികളും ക്ലിനിക്കുകളും വർധിച്ചുവരുന്നതിന് അനുസരിച്ച് ഡോക്ടർമാരുടെ സേവനം സംബന്ധിച്ച പരസ്യങ്ങളും കൂടിവരികയാണ്. ഡോക്ടർമാരുടെ വൈദഗ്ധ്യം വിവരച്ചുള്ളതും മറ്റുമാണ് പരസ്യങ്ങൾ. പത്ര പരസ്യങ്ങൾക്ക് പുറമെ ബ്രോഷറുകൾ, ലഘുലേഖകൾ, നോട്ടീസുകൾ തുടങ്ങി വ്യത്യസ്‌ത മാർഗങ്ങൾ പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. ആൾക്കൂട്ടം എത്തുന്ന സമ്മേളനങ്ങളിലും മറ്റുമാണ് ഇവ വിതരണം ചെയ്യുന്നത്. നോട്ടീസുകളും ബാനറുകളും ഉൾപ്പെടുന്നതാണ് പരസ്യങ്ങള്‍.
ആരോഗ്യരംഗത്തെ മത്സരം ഈ ദിശയിൽ ആരോഗ്യപരം അല്ലാതാകുന്ന സാഹചര്യത്തിലാണ് അത്തരം പ്രചാരണങ്ങൾ നിരോധിക്കാൻ മന്ത്രാലയം മുന്നോട്ടുവന്നത്. മാർച്ചിൽ ചേർന്ന മെഡിക്കൽ ലൈസൻസിങ് കമ്മിറ്റി തീരുമാനം അനുസരിച്ചാണ് നിരോധനം. ദന്തരോഗാശുപത്രി ഡോക്ടർമാർക്കും നിരോധനം ബാധകമാണ്.