റിയാദ് : ഗ്രാമീണ-നഗര ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പൗരന്മാർക്ക് ഉയർന്ന ജീവിത നിലവാരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിൽ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുന്നു.ആദ്യഘട്ടത്തിൽ 2020 ഓടെ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിൽ അഞ്ചു നഗരങ്ങൾ സ്മാർട്ട് സിറ്റികളാക്കി മാറ്റും.ഇത് സംബന്ധിച്ച് പഠനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നഗരത്തിലെ ജീവിത നിലവാരം ഉയര്ത്തുന്നതിനൊപ്പം വൻ തോതിൽ നിക്ഷേപം ആകർഷിക്കുവാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സ്മാർട്ട് സിറ്റി കാരണമായേക്കും.അടുത്ത വർഷത്തോടെ തെരഞ്ഞെടുത്ത നഗരങ്ങളെ സ്മാർട്ട് സിറ്റികളാക്കി പരിവർത്തിപ്പിക്കും.2019 അവസാനത്തോടെ മൂന്ന് നഗരങ്ങളെ സ്മാർട്ട് സിറ്റികളാക്കും. 2020 ആകുമ്പോഴേക്കും അഞ്ചു നഗരങ്ങളും സ്മാർട്ട് സിറ്റികളായി മാറുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി സൗദിയിലെ 17 നഗരങ്ങളിൽ സർവേ നടത്തിയിരുന്നു.
സർവേയുടെ അടിസ്ഥാനത്തിൽ ഏറ്റവും ആദ്യം സ്മാർട്ടാക്കിയെടുക്കാൻ കഴിയുക പുണ്യ നഗരിയായ മക്കയെയാണ് .റിയാദ്,ജിദ്ദ,മദീന,അൽ അഹ്‌സ എന്നീ നഗരങ്ങൾ ക്രമപ്രകാരം സ്മാർട്ടാകും.വിഷൻ 2030 ന്റെ ഭാഗമായ ദേശീയ പരിവർത്തന പദ്ധതി 2020 ൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് സിറ്റിയെന്ന ആശയം നടപ്പാക്കുന്നത്.
Advertisement