ദുബായില്‍ വമ്പന്‍ ഷോപ്പിങ് മാള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ലുലു ഗ്രൂപ്പ്. രണ്ടായിരം കോടി രൂപ ചെലവില്‍ ദുബായ് സിലിക്കണ്‍ ഓയാസിസിലാണ് പുതിയ ഷോപ്പിങ് മാള്‍ ഉയരുക.
23 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായാണ് ലുലു ഗ്രൂപ്പിന്‍റെ ഷോപ്പിങ് മാള്‍ ദുബായില്‍ ഉയരുക. 2020ലെ വേള്‍ഡ് എക്സ്പോയ്ക്ക് മുൻപ് 30 മാസം കൊണ്ട് മാളിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കും. മൂന്നു നിലകളുള്ള മാളില്‍ മുന്നൂറോളം ഷോറൂമുകള്‍ ഉണ്ടാകും. ലുലു ഗ്രൂപ്പിന പുറമേ മറ്റ് രാജ്യാന്തര ബ്രാന്‍ഡുകളും ഇവിടെയുണ്ടാകും. കുട്ടികള്‍ക്കായുള്ള വിശാലമായ കളിസ്ഥലമാണ് മറ്റൊരു ആകര്‍ഷണം.
ഹരിത മന്ദിര മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യാന്തര നിലവാരത്തിലാണ് മാള്‍ നിര്‍മിക്കുക. എഴുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിനോദ മേഖലയും 12 സിനിമാ ഹാളുകളും ആയിരിക്കും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മാള്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ രണ്ടായിരം മലയാളികള്‍ക്ക് ജോലി നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു.
സിലിക്കണ്‍ ഓയാസിസില്‍ നടന്ന ചടങ്ങില്‍ സിലിക്കണ്‍ ഓയാസിസ് അതോറിറ്റി ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പുതിയ മാളിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.