വാചകമേള
∙ സക്കറിയ: എന്റെ ഒറിജിനൽ പേര് അന്നും ഇന്നും എം.പി.സ്കറിയ എന്നാണ്. ആ പേര് എനിക്ക് അൽപംപോലും ഇഷ്ടമല്ലായിരുന്നു. അതിനൊരു ഭംഗിയോ മനോഹാരിതയോ ഇല്ല. ക്രിസ്ത്യാനികളുടെ പേരുകൾ ഒട്ടുമുക്കാലും അങ്ങനെയാണ്. ബൈബിൾ എടുത്തു മറിച്ചുനോക്കിയപ്പോൾ അതിൽ സക്കറിയ എന്ന പേരു കണ്ടു.
∙ എൻ.എസ്.മാധവൻ: പേരിനെക്കുറിച്ച് എനിക്കും പ്രശ്നമുണ്ടായിരുന്നു. മാധവൻ എന്നതു പഴയ പേരായി എനിക്കു തോന്നി. ഞാൻ ‘ശിശു’ എന്ന കഥ മൽസരത്തിനയച്ചപ്പോൾ മാധവൻ എന്നല്ല വച്ചത്. ഉണ്ണിയെന്നായിരുന്നു എന്നെ വീട്ടിൽ വിളിക്കുന്ന പേര്. ഉണ്ണി നല്ല സ്റ്റൈലുള്ള പേരാണ്. പക്ഷേ, കോളജിലെ സർട്ടിഫിക്കറ്റിലെ പേരിലേ ഒന്നാം സമ്മാനം നൽകൂ. അങ്ങനെ എൻ.എസ്.മാധവനായി.
∙ വി.എസ്.അച്യുതാനന്ദൻ: കേരളത്തിൽ മുഖ്യമന്ത്രിതന്നെയാണ് ആഭ്യന്തരവകുപ്പും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അങ്ങനെ വേണമെന്നു നിർബന്ധമില്ല. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ.
∙ ജി. വിജയരാഘവൻ: ഉദ്യോഗസ്ഥർ ഭയത്തിന്റെ നിഴലിലാണ്. ഒരു പദ്ധതിപോലും നടപ്പാക്കുന്നതിനു മുൻപ് വിജിലൻസ് കിഫ്ബിയിൽ പരിശോധനയ്ക്ക് എത്തി. എന്തിനാണു പൊല്ലാപ്പ് ഏറ്റെടുക്കുന്നതെന്ന് ഓരോ ഉദ്യോഗസ്ഥനും ചിന്തിച്ചുപോകുന്ന സാഹചര്യത്തിൽ ഒരു പദ്ധതിയും നടക്കില്ല.
∙ സി.ആർ. നീലകണ്ഠൻ: നെൽവയൽ, തണ്ണീർത്തട നിയമത്തിന് ഡേറ്റാബാങ്ക് ഉണ്ടാകും ആറുമാസത്തിനകം എന്നു പറഞ്ഞുകൊണ്ടാണ് ഈ സർക്കാർ വന്നത്. എന്നാൽ, ഒരു വർഷമായിട്ടും അതിലേക്ക് യാതൊരു പ്രവർത്തനവും ഇല്ല. അതിനായി ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല. ഹരിതമിഷൻ, ഹരിതകേരളം തുടങ്ങിയ പദ്ധതികൾ വലിയ തട്ടിപ്പ് ആണെന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
∙ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി: ശിവസേനയും ബിജെപിയും തമ്മിലുള്ള കിടമത്സരം തങ്ങളിൽ ആരാണ് കാവിത്തെമ്മാടിത്തത്തിൽ കൂടുതൽ മികച്ചവർ എന്നു തെളിയിക്കാൻ വേണ്ടി മാത്രം നടക്കുന്നതാണ്. ഇരുകൂട്ടർക്കും ജനാധിപത്യപരമായ സദാചാരബോധം ലവലേശം ഇല്ല എന്നതാണു യാഥാർഥ്യം. ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്ന സംഭവമാണു വനിതാദിനത്തിൽ കൊച്ചി മറൈൻഡ്രൈവിൽ ശിവസേന നടത്തിയ ചൂരലടി ഗുണ്ടായിസം.
∙ ഡോ. താണു പത്മനാഭൻ: കേരളത്തിൽനിന്ന് അവാർഡുകളൊന്നും കിട്ടിയിട്ടില്ല. പത്മശ്രീ കിട്ടിയതു മഹാരാഷ്ട്ര സർക്കാരിന്റെ നോമിനേഷനിലാണ്. ഞാൻ എഴുതിയ പുസ്തകങ്ങളിൽ ഒന്നുപോലും മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുമില്ല.
∙ ആഷാ മേനോൻ: എഴുതിത്തുടങ്ങുന്ന സമയത്തു ശ്രീകുമാർ എന്ന ഒരു രാഷ്ട്രീയ എഴുത്തുകാരൻ ഉണ്ടായിരുന്നു. ആ പേരുമായി സാമ്യം വരേണ്ട എന്നു കരുതി പുതിയ തൂലികാനാമം ആലോചിച്ചു. അപ്പോഴാണ് എന്റെ മരുമകളുടെ (പെങ്ങളുടെ മകൾ) പേര് മനസ്സിൽ വന്നത്. അന്നവൾക്ക് എട്ടു വയസ്സുണ്ടായിരുന്നു. ആശ എന്നായിരുന്നു പേര്. കൗതുകത്തിന്റെ പേരിലാണ് ആഷാ മേനോൻ എന്ന് എഴുതിത്തുടങ്ങിയത്.
∙ കെ.സച്ചിദാനന്ദൻ: വിക്രമാദിത്യൻ കഥകൾ എന്ന പേരിൽ ഞാൻ കഥകളെഴുതിയിരുന്നു. പക്ഷേ ആളുകൾ പറഞ്ഞു, ഇതു കവിതയാണെന്ന്.
∙ ഡോ. വി.സി.ഹാരിസ്: ഡീകൺസ്ട്രക്‌ഷൻ എന്ന വാക്കിനെ എങ്ങനെ വിവർത്തനം ചെയ്യാൻ കഴിയുമെന്നു ഞാൻ കെ.അയ്യപ്പപ്പണിക്കർ സാറിനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: അപ... അപ... അപോ... അപോദ്ഗ്രഥനം. അങ്ങനെ ഞാൻ ഈ വാക്ക് ഉപയോഗിച്ചു. പിന്നീടു മറ്റു ചില നിരൂപകർ ഇതിനെ അപനിർമാണം എന്നു വിളിക്കാൻ തുടങ്ങി. കൂടുതൽ സ്വീകാര്യത കിട്ടിയത് അപനിർമാണത്തിനാണ്.
∙ വി.സി.ശ്രീജൻ: അപനിർമാണം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് എസ്.രവീന്ദ്രൻ ആണ്. വിനിർമിതി, വിനിർമാണം എന്നീ പരിഭാഷകൾ പുറകെ വന്നവർ നിർദേശിച്ചെങ്കിലും അവയൊന്നും നിലനിന്നില്ല.
∙ തമ്പി ആന്റണി: പെണ്ണു കെട്ടിയ പുണ്യാളൻമാരോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ. പുരോഹിതൻമാരെയും സന്യാസിമാരെയും മൊല്ലാക്കമാരെയും പെണ്ണുകെട്ടിച്ചാൽ സ്ത്രീപീഡനങ്ങൾ ഇല്ലാതെയാകുമോ? പലപ്പോഴും വ്യക്തികൾ അല്ലെങ്കിൽ അവർ വളരുന്ന സാഹചര്യങ്ങൾ, പശ്ചാത്തലങ്ങൾ ഒക്കെ ഇൗ പീഡനങ്ങൾക്ക് ഉത്തരവാദികളാണ്. ഏറ്റവും കൂടുതൽ സ്ത്രീപീഡനവും ശിശുപീഡനവും നടത്തുന്നതു വിവാഹിതരായ മധ്യവയസ്കരാണ് എന്നതു പകൽ പോലെ സത്യമാണ്.
∙ ഭാഗ്യലക്ഷ്മി: ഞാനൊക്കെ വളരെ മുൻപുതന്നെ നായികാ കഥാപാത്രത്തിനു ഡബ് ചെയ്യുമ്പോൾ ‘ആ ഡയലോഗ് ഞാൻ പറയില്ല’ എന്നു പറഞ്ഞിട്ടുണ്ട്. ‘എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷന്റെ കാൽക്കീഴിൽ കിടക്കേണ്ടവളാണ്’ എന്നു ഭാര്യ പറയേണ്ട ഒരു ഡയലോഗുണ്ട്. അപ്പോൾ ‘ക്ഷമിക്കണം, ഞാൻ ഇൗ സിനിമ ഡബ് ചെയ്യുന്നില്ല’ എന്നു പറഞ്ഞു ഞാനിറങ്ങിപ്പോയിട്ടുണ്ട്. അന്ന് ‘എന്തൊരഹങ്കാരം പിടിച്ച സ്ത്രീയാണ്’ എന്നാണ് എന്നോടവർ പറഞ്ഞത്.
∙ മഞ്ജു വാരിയർ: ഒരു സമൂഹത്തെ സത്യസന്ധമായി ചിത്രീകരിക്കേണ്ട സിനിമയാകുമ്പോൾ നാം നന്മയും തിന്മയും കാണിക്കേണ്ടി വരും. ഒരു കഥയാണെങ്കിൽ അതിൽ നന്മയും തിന്മയുമുണ്ടാകും. മഹാഭാരതത്തിൽ പോലും നല്ലതും ചീത്തയുമുണ്ട്. അതുകൊണ്ട് അതൊരു സിനിമയിൽ കാണിക്കരുത്, അല്ലെങ്കിൽ നല്ല രീതിയിലേ കാണിക്കാവൂ എന്നു പറയാൻ ഞാനാളല്ല. പക്ഷേ, ഒരു സ്ത്രീ അപമാനിക്കപ്പെടണം എന്ന ആഗ്രഹത്തോടെ അതിനുവേണ്ടി മാത്രം ഇത്തരമൊരു സാഹചര്യം സിനിമയിൽ തിരുകിക്കയറ്റുന്ന പ്രവണതയുണ്ടെങ്കിൽ അതാണ് എതിർക്കപ്പെടേണ്ടത്.
∙ വൈക്കം വിജയലക്ഷ്മി: വിവാഹത്തിൽ സ്ത്രീകൾ ഏതെങ്കിലും തരത്തിൽ അടിച്ചമർത്തപ്പെടുകയാണെങ്കിൽ അതിനു നിന്നുകൊടുക്കരുത്. പുരുഷൻമാർ പറയുന്നതു കേട്ട് ഉടനെ കീഴ്പെടേണ്ട കാര്യമില്ല. അതിനുള്ള തന്റേടം കാണിക്കണം.
∙ വിധു വിൻസെന്റ്: സ്ത്രീകൾ പൊതുവേ അവരെക്കാൾ കൂടുതൽ മറ്റുള്ളവരെക്കുറിച്ചാണു ചിന്തിക്കുന്നതെന്നു തോന്നുന്നു. കേരളത്തിലെ സ്ത്രീകളിൽ പലരും വിവാഹത്തോടെ പണ്ടുണ്ടായിരുന്ന ആഗ്രഹങ്ങളെക്കൂടി ഭർത്താവിനും മക്കൾക്കും വേണ്ടി കുഴിച്ചുമൂടും. എന്റെ അഭിപ്രായത്തിൽ എല്ലാ സ്ത്രീകളും സ്വപ്നം കാണണം. ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാതെ മുഴുവൻ ശക്തിയുമെടുത്തു സ്വപ്നത്തിലേക്കു കുതിക്കണം. നിങ്ങൾക്കവിടെ പലതും ചെയ്യാനുണ്ട്.
∙ പി.ബാലചന്ദ്രൻ: അങ്കിൾ ബൺ സിനിമ റിലീസായപ്പോൾ ആരും വിളിച്ചു കാണിക്കാനൊന്നും കൊണ്ടുപോയില്ല. അങ്ങനൊരു സാഹചര്യമില്ലായിരുന്നു. അവസാനം അടൂരിലെ ഒരു തിയറ്ററിൽ പോയി ‘അങ്കിൾ ബൺ’ കണ്ടു. സ്ക്രീനിൽ എന്റെ പേരിനായി നോക്കിയിരുന്നു. വെള്ള അക്ഷരത്തിലാണു പേരു തെളിഞ്ഞത്. ചെറിയൊരു ഭാഗത്തെ കറുപ്പിൽ തിരക്കഥ, സംഭാഷണം എന്ന് എഴുതിയപ്പോൾ കറുപ്പിൽ കാണുന്നത് ‘ഷണം’ എന്നു മാത്രമാണ്. എന്റെ പേരാകട്ടെ, ‘ന്ദ്രൻ’ എന്നും. കൊതിച്ചുകൊതിച്ച് അവസാനം മുറിഞ്ഞ പേരു കണ്ടു സംതൃപ്തിപ്പെടേണ്ടിവന്നു.
∙ വിനായകൻ: സിനിമയിൽ അഭിനയിക്കുംമുൻപ് കഥ കേൾക്കാറില്ലേ, സ്ക്രിപ്റ്റ് കാണാറില്ലേ എന്നൊക്കെ ചിലർ ചോദിക്കുന്നു. സ്ക്രിപ്റ്റും കഥയുമൊക്കെ കേട്ടിട്ട് എന്തിന്? ചിത്രം പുറത്തിറങ്ങുമ്പോൾ പ്രതീക്ഷയോടെ കാത്തിരുന്ന ഭാഗമൊക്കെ വെട്ടിപ്പോയിട്ടുണ്ടാകും. വെറുതേ വെയിലു കൊണ്ടതു മാത്രമാകും മിച്ചം.
∙ ആർ.എസ്.പ്രഭു: ‘മുടിയനായ പുത്രനി’ൽ അഭിനയിക്കാൻ 5000 രൂപയാണു സത്യൻ ആവശ്യപ്പെട്ടത്. ‘തച്ചോളി ഒതേനനി’ൽ എത്തിയപ്പോൾ 7500 രൂപ വേണമെന്നു പറഞ്ഞു. ‘ത്രിവേണി’യിൽ 15,000 രൂപ വേണമെന്നു പറഞ്ഞു. 12,500 പോരേ, അത്രയേ ബജറ്റുള്ളൂ എന്നു ഞാൻ പറഞ്ഞപ്പോൾ 14,999 രൂപ തന്നാൽ ഞാൻ അഭിനയിക്കില്ല എന്നായിരുന്നു സത്യന്റെ ഡയലോഗ്.