മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ആദിവാസി മൂപ്പനും സംഘവും; വസ്ത്രങ്ങള്‍ നല്‍കി വരവേറ്റ് താരം

മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ കാടിറങ്ങി എത്തി ആദിവാസി മൂപ്പൻമാരും സംഘവും. വയനാട്ടിലെ മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇവര്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകി താരം മൂപ്പനേയും സംഘത്തേയും സ്വീകരിച്ചു. 

കേരള- കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളില്‍ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ താരരാജാവിനെ കാണാൻ എത്തിയത്. 

അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിൽ എത്തി കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.