ജോഷിയേട്ടൻ ഗോകുലിനോട് പെരുമാറുന്നത് കണ്ട് അസൂയതോന്നി; എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്

pappan-promotion
SHARE

സിനിമയിലും ജീവിതത്തിലും ജോഷി എന്ന സംവിധായകൻ ഒരു തലതൊട്ടപ്പനെ പോലെ കരുത്തോടെ നിന്ന നിമിഷങ്ങളെ ഓർത്തെടുത്ത് സുരേഷ് ഗോപി. പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലർ ലോഞ്ച് വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ കണ്ടിരുന്ന ശാഠ്യക്കാരനായ സംവിധായകനല്ല ഇന്നത്തെ സംവിധായകൻ ജോഷിയെന്നും അക്കാര്യത്തിൽ സഹതാരങ്ങളോട് അസൂയ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മകൻ ഗോകുലിനോട് അദ്ദേഹം സെറ്റിൽ കൂടുതൽ കരുണ കാട്ടിയിട്ടുണ്ടെന്നും സുരേഷ് ഗോപി ഓർത്തെടുത്തു. പാപ്പന്റെ വിജയത്തിനു ശേഷം ചില കാര്യങ്ങൾ കൂടി പ്രേക്ഷകരോട് പറയാനുണ്ടെന്നും ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സിനിമകളിലെ ഹിറ്റ് ഡയലോഗുകൾ പ്രേക്ഷകർക്കു മുമ്പിൽ കൂളായി വീണ്ടും അവതരിപ്പിച്ചു, കാണികളുടെ കയ്യടി നേടിയാണ് താരം വേദി വിട്ടത്. 

സുരേഷ് ഗോപിയുടെ വാക്കുകൾ: സിനിമയിലെയും ജീവിതത്തിലെയും വളർച്ചയെക്കുറിച്ച് പറയുമ്പോൾ പ്രഥമസ്ഥാനത്ത് പ്രതിപാദിക്കപ്പെടേണ്ട നാമമാണ് ജോഷി. ജോഷിയേട്ടൻ കൊല്ലത്ത് എസ്എൻ കോളജിൽ പഠിക്കുന്ന സമയത്ത്, ജോഷിയേട്ടന്റെ ചേട്ടന്റെ സുഹൃത്താണ് എന്റെ അച്ഛൻ. ജോഷിയേട്ടന്റെ ലോക്കൽ ഗാർഡിയൻ എന്റെ അച്ഛനായിരുന്നു. ജോഷിയേട്ടന്റെ ചേട്ടൻ പല കാര്യങ്ങളും വിളിച്ചു ചോദിക്കുമ്പോൾ ഒരു ചാരനെ പോലെ പിന്നാെല നടന്നിരുന്ന ആളായിരുന്നു എന്റെ അച്ഛൻ. അന്നു തുടങ്ങിയ ബന്ധമാണ്. സിനിമയിൽ എത്തിയപ്പോൾ എന്റെ ഗാർഡിയൻ എന്നു പറയുന്ന സ്ഥാനം അലങ്കരിക്കാൻ സർവധാ യോഗ്യൻ ജോഷിയേട്ടനാണ്. രാജാവിന്റെ മകനിൽ ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള എന്റെ സീൻസ് എല്ലാം ഷൂട്ട് ചെയ്ത് ജോഷിയേട്ടനാണ്. അന്ന് ജയനൻ വിൻസന്റും ഒപ്പമുണ്ടായിരുന്നു. 

1992ൽ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ധ്രുവം എന്ന ചിത്രത്തിൽ ജോസ് നരിമാൻ എന്ന കഥാപാത്രത്തെ എന്നെക്കൊണ്ട് അവതരിപ്പിച്ചത് ജോഷിയാണ്. ആ അവതരണം കണ്ടിട്ടാണ് സത്യത്തിൽ എനിക്ക് ഏകലവ്യൻ എന്ന സിനിമ എനിക്ക് ഷാജി കൈലാസും രൺജി പണിക്കരും എന്നെ വച്ചു ചെയ്യാൻ തീരുമാനിക്കുന്നത്. എന്റെ കരിയറിലെ പല ഘട്ടങ്ങളിലും ശക്തമായി നിലയുറപ്പിക്കാൻ ഒരു തലതൊട്ടപ്പനായി എന്റെ തൊട്ടു മുകളിൽ അനുഗ്രഹം ഓതിക്കൊണ്ട് അദ്ദേഹം നിന്നിട്ടുണ്ട്. 

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം റിലീസ് ആയ വരനെ ആവശ്യമുണ്ട്, കാവൽ... അതിനു ശേഷം വരുന്ന പാപ്പൻ... ഒരു പുതിയ നടനെ അവതരിപ്പിക്കുന്ന അത്രയും ഉത്തരവാദിത്തത്തോടെ ജോഷിയേട്ടൻ എന്നെ അവതരിപ്പിക്കുകയാണ് എന്നാണ് ഞാനീ വേദിയിൽ നിന്ന് അവകാശപ്പെടുന്നത്. ഈ സിനിമയുടെ കഥ കേൾക്കുമ്പോൾ എന്റെ കാതിലേക്ക് മുഴങ്ങിയ ഒരുപാട് ഉപദേശങ്ങളുണ്ടായിരുന്നു. ആ ഉപദേശങ്ങൾ മുഴുവൻ അന്ന് ഹൃദയത്തിൽ പതിപ്പിച്ചതിന്റെ ഒരു പ്രതിഫലനം പാപ്പൻ എന്ന സിനിമയിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഈ സിനിമയുടെ വിജയത്തിനു ശേഷം നിങ്ങൾക്കു മുമ്പിൽ വീണ്ടും ഞാൻ വരും. അന്ന് അദ്ദേഹം എന്നോട് എന്താണ് പറഞ്ഞത്, അത് ഏതു തരത്തിലാണ് ഒരു നടനെന്ന നിലയിൽ എന്നെ സ്വാധീനിച്ചത്, ഞാനീ സമർപ്പണം ആർക്കാണ് നടത്തുന്നത് എന്നതൊക്കെ ആ നിമിഷത്തിൽ പറയാം. അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. അങ്ങനെയൊരു അനുഗ്രഹീത മുഹൂർത്തമുണ്ടാകട്ടെ!

സാധാരണ ആക്ഷൻ ത്രില്ലറുകളിൽ കാണാത്ത ഒരു സ്ഥാനം ഇതിൽ സ്ത്രീകഥാപാത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾ മുൻ നിരയിലേക്കു വരുന്ന ഒരു ജോഷി ചിത്രം കൂടിയാണ് പാപ്പൻ. 19 വനിതകളാണ് ഈ സിനിമയിൽ അബിനയിക്കുന്നത്. ഈ സിനിമയിൽ നിങ്ങൾക്കൊരു പക്ഷേ, ഒരു ലേഡി സുരേഷ് ഗോപിയെ സമ്മാനിക്കാന് പോകുന്നത് നീത പിള്ളയായിരിക്കും. എന്റെ പൊലീസ് കർതവ്യം കൃത്യമായി ഏറ്റെടുത്തിരിക്കുന്നത് നീത പിള്ള അവതരിപ്പിക്കുന്ന വിൻസി എബ്രഹാം മാത്തൻ ഐപിഎസ് ആണ്. 

ജോഷിയേട്ടൻ എന്റെ മകനോട് സെറ്റിൽ പെരുമാറുന്നത് കണ്ടിട്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. ഞാനൊക്കെ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ചീത്ത പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്നു വരെ ഇറങ്ങി ഓടിയിട്ടുണ്ട്. ഡൽഹിയിൽ വച്ചായിരുന്നു അത്. ഡയലോഗ് മുറിഞ്ഞു പോകുന്നതിനും കൂടുതൽ ടേക്ക് ആകുന്നതിനുമൊക്കെയായിരുന്നു ചീത്ത കേട്ടിരുന്നത്. പക്ഷേ, ആ ഒരു ശാഠ്യക്കാരനെ ഞാൻ ഗോകുലിന് മുമ്പിൽ കണ്ടില്ല. ഈ സിനിമയിൽ പലരുടെയും മുമ്പിൽ കണ്ടില്ല.  

MORE IN ENTERTAINMENT
SHOW MORE