ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹ മോചനം ആരാധകരെ മാത്രമല്ല തമിഴ് സിനിമാലോകത്തെയാണ് ഒന്നടങ്കം ഞെട്ടിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. ഗോസിപ്പുകോളങ്ങളില്‍ പോലും വാർത്തകളെത്തിക്കാതെ സന്തോഷത്തോടെ മുന്നോട്ടുപോയ ദാമ്പത്യജീവിതത്തിൽ പെട്ടന്നൊരു വിള്ളൽ വീഴാൻ കാരണമെന്തെന്ന് അന്വേഷിക്കുകയാണ് ആരാധകർ. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് ധനുഷും ഐശ്വര്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.
എന്റെ സ്വന്തം ധനുഷ്
ദ് ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ധനുഷ് ലണ്ടനിലേക്ക് പോയപ്പോള്‍, കൂടെ ഐശ്വര്യ രജനികാന്തും മക്കളും ഉണ്ടായിരുന്നു. പോയ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് ധനുഷ് അര്‍ഹനായപ്പോള്‍ ഐശ്വര്യ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. മൂന്ന് മാസം മുന്‍പ് ദേശീയപുരസ്കാര വിതരണം നടന്നത്. അന്ന് രജനികാന്തിന് ദാദ സാഹെബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചിരുന്നു. ആ സന്തോഷത്തിലായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്.
‘ഇവര്‍ എന്റെ സ്വന്തം, ഇത് ചരിത്രം’.–രജനികാന്തും ധനുഷും പുരസ്‌കാരവുമായി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഐശ്വര്യ കുറിച്ചു. അഭിമാനത്തോടെ മകള്‍, അഭിമാനത്തോടെ ഭാര്യ എന്നിങ്ങനെയാണ് ഹാഷ്ടാഗ് നല്‍കിയത്. ഒക്ടോബര്‍ 25 ന് ‘എന്റെ സ്വന്തം’ എന്ന അടിക്കുറിപ്പോടെ ധനുഷിനൊപ്പം നിൽക്കുന്നൊരു ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്റെ പേജിൽ നിന്നും താൽക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിലെ പേര് ഇപ്പോഴും ഐശ്വര്യ ആർ. ധനുഷ് എന്ന് തന്നെയാണുള്ളത്.
വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല
അതേസമയം താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ്. ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് സുഹൃത്ത് പറയുന്നത്. ഇരുവരുടെയും കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് ദേശീയമാധ്യമത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വന്നത്.
‘ധനുഷ് വര്‍ക്ക്‌ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിതിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്.’–സുഹൃത്ത് പറയുന്നു.
ഐശ്വര്യയുമായി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന സമയത്തെല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ആറ് മാസം മുമ്പേ പ്രശ്നങ്ങൾ
‘ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. തന്റെ ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്.’– സുഹൃത്ത് പറയുന്നു.
കഴിഞ്ഞ ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ മോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു. പരസ്പര സമ്മതത്തോടെ തങ്ങള്‍ പിരിയുകയാണെന്ന് അറിയിക്കുന്നതിന് മുന്നോടിയായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും ആ കുറിപ്പ് തയാറാക്കിയതെന്നും സുഹൃത്ത് പറയുന്നു.
ഐശ്വര്യയുടെ പ്രധാന ആശങ്ക കുട്ടികളായിരുന്നു. മക്കളുടെ കാര്യത്തില്‍ കോ പാരന്റിങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ധനുഷിനും ഐശ്വര്യയ്ക്കും ഇടയില്‍ ഇപ്പോള്‍ ദേഷ്യമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ഇരുവരേയും ഒരുമിച്ച് തന്നെ പൊതു വേദികളില്‍ കാണാന്‍ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.