ലഹരിമരുന്ന് കേസിൽ ജയിലിലായ ആര്യൻ ഖാന് ജയിൽ ജീവിതവുമായി പൊരുത്തപ്പെടാനാകുന്നില്ല. കഴിക്കുന്നത് ബിസ്ക്കറ്റ് മാത്രം. ആര്യൻ ഖാൻ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ജയിലിലെ ഭക്ഷണങ്ങൾ ഒന്നും തന്നെ ആര്യന് ഇഷ്ടമാകുന്നില്ല. ഷീര, പോഹ എന്നിവയാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവ വിതരണം ചെയ്യും. വ്യാഴാഴ്ച വരെ ആര്യൻ ക്വാറന്റീനിയാരുന്നു. ഇത് പൂർത്തിയായതോടെ സാധാരണ സെല്ലില്ലേക്ക് മാറ്റി. ജയിലിൽ എത്തിയത് മുതൽ ആര്യൻ ഭക്ഷണമൊന്നും കഴിക്കുന്നില്ല. വെള്ളവും ബിസ്ക്കറ്റും മാത്രമാണ് ആഹാരം.
അതിനിടെ, ലഹരിമരുന്ന് കേസില്‍ എന്‍.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂണെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ ഗോസാവി ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻസിബി ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയിൽ അവകാശപ്പെട്ടു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്.
‘ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നു. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസ് പിടിച്ചെടുത്തു. കൈവശം ലഹരിമരുന്നുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ ഷൂസിൽ ലഹരിമരുന്ന് ഉണ്ടെന്ന് അർബാസ് പറഞ്ഞു. ക്രൂസിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാൻ പോയതാണെന്ന് അർബാസ് സമ്മതിച്ചു.’– അനിൽ സിങ് പറഞ്ഞു.