വര്‍ഷം 1989. ഒരു പറ്റം ചെറുപ്പക്കാര്‍ അന്ന് മമ്മൂട്ടിയുടെ അരികിലേക്ക് ചെന്നു. താരസിംഹാസനമേറി നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. അക്കാര്യം താരത്തോട് സംസാരിക്കണം. ഒട്ടും പോസിറ്റീവ് ആയിരുന്നില്ല മറുപടി. തന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന ഉറച്ച നിലപാട്. ഒപ്പം ഒരു ഉപദേശവും. എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ആ കൂട്ടായ്മയില്‍ നിങ്ങള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താം. അതിനായി എന്ത് സഹായവും ഞാന്‍ ചെയ്യാം.
അതൊരു തുടക്കമായിരുന്നു. മറ്റനേകം താരങ്ങളുടെ കൂടി ഫാന്‍സ് അസോസിയേഷനുകള്‍ വഴിമാറി നടക്കുന്നതിന്റെ തുടക്കം. പറഞ്ഞുവന്നത് മമ്മൂട്ടിയുടെ ആരാധകര്‍ ചേര്‍ന്നുതുടങ്ങിയ വെല്‍ഫെയര്‍ അസോസിയേഷന്റെ ആദ്യകാലമാണ്. അതിന് മുന്‍പും പിന്‍പും മമ്മൂട്ടിയെന്ന താരം പലമട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ മുന്നിലും പിന്നിലുമുണ്ട്. അറിഞ്ഞും അറിയാതെയും, താരമെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള സ്വന്തം ജീവിതം പല നന്‍മകളിലേക്ക് നീട്ടിയിട്ടു ഈ നടന്‍. സിനിമയ്ക്കും താരത്തിനും അപ്പുറം അദ്ദേഹം ചെയ്യുന്ന ജീവകാരുണ്യങ്ങളെ പറ്റി കൂടി പറയണം ഇനി.
കണ്ട് കയ്യടിക്കാൻ മാത്രമല്ല, കണ്ണീരൊപ്പാനും കഴിയുന്ന താരമാണ് മമ്മൂട്ടിയെന്ന വിശ്വാസത്തിന്റെ പതിറ്റാണ്ടുകള്‍ കൂടിയാണ് പൊയ്പ്പോയത്. അറിഞ്ഞ് ചെയ്തിട്ടും പറഞ്ഞുവയ്ക്കാതെ പോയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വലിയ ലോകം. സ്വാഗതം കരുണയുടെ ആ മമ്മൂട്ടിയിസത്തിലേക്ക്.