അശ്ലീല വിഡിയോ നിർമാണം; പൂനം പാണ്ഡെ, ഗെഹന വസിഷ്ഠ്; കുന്ദ്രയ്ക്കൊപ്പം കുടുങ്ങുന്നവർ..?

kundra-arrest
SHARE

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട്  വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. ഈ വർഷമാദ്യം അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയാണ് പുറത്തുവരുന്നത്. അശ്ലീലച്ചിത്രം നിർമിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ  മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉൾപ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. കേസിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടർന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി  കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നൽകിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.

ഫെബ്രുവരി ആറിൽ ഗെഹന വസിഷ്ട് അറസ്റ്റിലായ കേസിൽ വിഡിയോകൾ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഗെഹനയുടെ ജിവി പ്രൊഡക്‌ഷൻസ് എന്ന നിർമാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.

ഇത്തരത്തിൽ എട്ടോളം വിഡിയോകൾ കാമത്ത്  ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വർഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. അര മണിക്കൂർ വീതമുള്ളതാണു ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.

സംഭവം ഇങ്ങനെ:

മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവിൽ പൊലീസ് ഫെബ്രുവരി നാലിന് നടത്തിയ റെയ്ഡോടെയാണ് സംഭവം പുറത്തറിയുന്നത്. വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുന്നു എന്ന കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് നടി ഗെഹന വസിഷ്ടിനെയും മറ്റ് 5 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മലാഡിനടുത്ത് മഡ് ഐലന്റിൽ വച്ച് പോൺ വിഡിയോ ചിത്രീകരിച്ചെന്നാണ് വിവരം. മറ്റുള്ളവരെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും സ്വന്തം വെബ്സൈറ്റിൽ പ്രചരിപ്പിക്കുന്നതിനു പുറമേ മറ്റ് അശ്ലീല സൈറ്റുകളിലും ഇവർ പോൺ വിഡിയോ ചിത്രീകരിച്ചു കൈമാറിയിരുന്നതായും പൊലീസ് പറഞ്ഞു. 

സ്വന്തം വെബ്സൈറ്റിൽ അശ്ലീല വിഡിയോയ്ക്ക് ഗെഹന 2,000 രൂപ സബ്സ്ക്രിപ്ഷൻ ഈടാക്കിയിരുന്നതായാണ് പൊലീസ് പറ‍ഞ്ഞത്. തന്റെ സൈറ്റിൽ എൺപതിലധികം അശ്ലീല വിഡിയോകൾ ഇവർ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ലക്നൗവി ഇഷ്ക്, ദാൽ മേ കുച് കാലാ ഹെ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗെഹന വസിഷ്ട്, ഏക്ത കപൂർ നിർമിച്ച ഗന്ധീ ബാത് എന്ന വെബ് സീരീസിലെ നായികമാരിൽ ഒരാളാണ്. ഏതാനും തെലുങ്കു ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡിലെ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള റോയ ഖാനും അറസ്റ്റിലായവരിൽ ഉൾപ്പെടും. അശ്ലീല വിഡിയോ ചിത്രീകരണത്തിനു നേതൃത്വം നൽകിയിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അന്വേഷണം കുന്ദ്രയിൽ എത്തിയനിൽക്കുകയാണ്. ഇതുമായ ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായി ഗെഹന പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ ജയിൽ മോചിതയായതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം.  ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടു. 

അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടേയും വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറയുന്നത്. വെബ്സീരീസിൽ അഭിനയിക്കുന്നതിന് എന്ന് വ്യജേന പെൺകുട്ടികളെ കൊണ്ടുവരുകയും അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം നിരവധി ആപ്പുകളും വെബ് പോർട്ടലുകളും അവരുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ സെമി– അശ്ലീല വിഡിയോകൾ കാണുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകുകയും ചെയ്യുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...