പൃഥ്വിക്കും കൂട്ടർക്കും വിവരവും വിവേകവുമില്ല; മോദിയെ 'വളഞ്ഞിട്ട്' തല്ലുന്നു; ദേവൻ

devan-28
SHARE

ലക്ഷദ്വീപിൽ മോദി സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണെന്ന് നടൻ ദേവൻ. പൃഥ്വിരാജിനെയും റിമയെയും സലീംകുമാറിനെയും പോലുള്ളവർ കഥ അറിഞ്ഞുകൊണ്ട് ആട്ടം കാണുകയാണെന്നും ദേവൻ കുറ്റപ്പെടുത്തുന്നു. വിവരവും വിവേകവുമില്ലാത്തവരാണ് ഇവരെന്നും പൃഥ്വി മരുഭൂമിയിൽ കുടുങ്ങിയപ്പോൾ സംരക്ഷിച്ചത് മോദിയാണെന്നും ദേവൻ പറയുന്നു. കുറിപ്പിങ്ങനെ..

ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂർണമായും യോജിക്കുന്നു.."സേവ് ലക്ഷദ്വീപ് " എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആൾക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്. മറിച്ച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് "സേവ് ലക്ഷദ്വീപ്" എന്ന തലകെട്ടു യോജിക്കുന്നത്.

നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പർ സ്റ്റാർ പൃഥ്വിരാജ്, കുറച്ചു വർഷങ്ങൾക്കു  മുൻപ് സച്ചി സംവിധാനം ചെയ്ത " അനാർക്കലി " എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഒരു അഭിമുഖത്തിൽ ഇങ്ങിനെ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാൻ ഒരു ഹോട്ടൽ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിങ് ദിവസങ്ങളിൽ അവർക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു... 

അദ്ദേഹത്തിന്റെ വാക്കുകൾ.... " ഒരു സോഷ്യോ– പൊളിറ്റിക്കൽ ഉയർത്തെഴുന്നേൽപ്പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാർ എന്നോട് ഇതിനായി പ്രവർത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു. പക്ഷേ എന്റെ സ്വകാര്യ ചുറ്റുപാടുകൾ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.'

സത്യത്തിൽ പൃഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസർക്കാരിന് സേവ് ലക്ഷദ്വീപ് എന്ന ആശയത്തിന് രൂപം കൊടുക്കാൻ പ്രേരകമായ ഒരു കാരണം... അദ്ദേഹത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് ലക്ഷദ്വീപിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയിൽ വളർത്തിയെടുക്കാൻ മോദി സർക്കാർ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

ഇന്നത്തെ ഈ കോലാഹലങ്ങൾ ഉണ്ടാവുന്നത് ആയിഷ സുൽത്താന എന്ന സിനിമ സംവിധായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ്... മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയിൽ തേങ്ങ വീണപോലെയായി പിന്നീടുണ്ടായ സംഭവവികസങ്ങൾ... മോദി വിരുദ്ധർക്ക് വീണുകിട്ടിയ ഒരവസരമായി ഇത്... മോദി സർക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനും കമ്മ്യൂണിസ്റ്റും കോൺഗ്രസും ലീഗും മറ്റു പാർട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ പ്രൊപ്പഗാണ്ട നടത്തികൊണ്ടിരിക്കുന്നു..സാഹിത്യാസംസ്‌കാരികസിനിമ താരങ്ങൾ എല്ലാം കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്... മോദിയുടെ നയങ്ങൾ അല്ല.

വികസനങ്ങൾ കൊണ്ടുവരുമ്പോൾ അതിനയുള്ള അടിസ്ഥാന മുൻകരുതലുകൾ, ഭരണപരിഷ്കാരങ്ങൾ എല്ലാം വേണ്ടിവരും... മോദി സർക്കാർ അതുതന്നെ ആണ് ചെയ്യുന്നതും...കോവിഡ് പ്രതിരോധത്തിന് ലോക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ,  144 , കർഫ്യൂ തുടങ്ങിയ നടപടികൾ സർക്കാരിന് ചെയ്യേണ്ടി  വരുന്നുണ്ടല്ലോ.അത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കും... ജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ആണത് ... വ്യക്തി സ്വാതന്ത്ര്യം ഹാനികരണം ആകുന്നില്ല... നമ്മുടെ ഭരണഘടന അനുവദിക്കുന്നതുമാണത്... ആരും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നില്ല.. ഇത് മാത്രമാണ് മോദി സർക്കാരും ചൈയ്യുന്നത്...ഇവിടെ പ്രതിരോധിക്കുന്നവർ കൂട്ടത്തോടെ ഭീകരവാദികൾക്കു കുടപിടിക്കുകയാണ്.

കുറെ വർഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ ഹബ് ആയിരിക്കയാണ്... ദ്വീപ് വാസികളിൽ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്... ഇന്റലിജെൻസ് റിപ്പോർട്ട്‌ ഉണ്ട്...ഈയിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ്പിൽ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് എകെ 47 ആയുധങ്ങൾ ഇതിനു തെളിവാണ്... ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാർത്താ മാധ്യമങ്ങൾ ഒന്നും പറയുന്നില്ല... ഈ ആൾക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധർമ്മം അല്ല... രാജ്യദ്രോഹം തന്നെ ആണ്.

ഈ ദുഷ്പ്രചാരണത്തിന്റെ മുൻനിരയിൽ വിഷയത്തിന്റെ താരമൂല്യം കൂട്ടാൻ പൃഥ്വിരാജ്, സലിംകുമാർ, ഹരിശ്രീ അശോകൻ, റിമ കല്ലിങ്കൽ തുങ്ങിയവർ കുടി ഉണ്ടെന്നറിയുമ്പോൾ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്... ഇവർ കഥയറിയാതെ ആട്ടം കാണുന്നവരല്ല... കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവരാണ്.. ഇവർ ബുദ്ധി ഇല്ലാത്തവരല്ല... പക്ഷേ വിവരവും വിവേകവും ഇല്ലാത്തവരാണ്.

പൃഥ്വിരാജിന്റെ " അനാർക്കലി" ഷൂട്ടിങ് പെർമിഷൻ മതതീവ്രവാദികൾ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിങ് പെർമിഷൻ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്... പൃഥ്വിയും കൂട്ടരും വിദേശത്തു മരുഭൂമിയിൽ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയപ്പോൾ അവരെ സംരക്ഷിച്ചത് മോദി സർക്കാരാണ്.

നാടിന്റെ നന്മക്കായി പ്രതികരിക്കാൻ സിനിമ താരങ്ങൾക്കും അവകാശമുണ്ട്, അതോടൊപ്പം ഉത്തരവാദിത്വവുമുണ്ട്... പക്ഷേ അത് സെലക്റ്റീവ് ആവരുത്... കേരളത്തിൽ എത്രയെത്ര കൊലപാതകങ്ങൾ,സ്ത്രീ പീഠനങ്ങൾ, വാളയാറിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി വലിച്ചുകീറി ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കികൊന്നപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു?.. അങ്ങനെ എണ്ണിയാൽ തീരാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ഇവർ, ഇങ്ങിനെ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്... ഇവരുടെ പിന്നിൽ അദൃശ്യമായ രാജ്യദ്രോഹികൾ ഉണ്ട്.. കേന്ദ്ര തലത്തിൽ അന്വേഷണം വേണ്ട വിഷയമാണിത്.

നടി ബലാത്സംഗസംഭവത്തിൽ ആരോപിതനായ നടനെ പുറത്താക്കാൻ, പൃഥ്വിരാജ്, മമ്മൂട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ഞാൻ ദൃക്‌സാക്ഷി ആണ്.. അമ്മയുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര്‍ ജയിലിൽ കഴിയുന്ന നടനെ സസ്‌പെൻഡ് ചെയ്യാൻ കൂടി "അമ്മ " തയ്യാറാകുന്നില്ല... പൃഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തിൽ നടന്ന ഒരു ദുരന്തത്തിലും പൃഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല...ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു.

മോദി സർക്കാർ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാൻ ഒരു കാര്യവും ചെയ്തിട്ടില്ല..കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങൾ ഉണ്ടാക്കിവെച്ച കോട്ടങ്ങൾ പരിഹരിക്കാൻ നടപടി എടുത്തു... അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാൻ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാൽ മനസ്സിലാവും... ഉദാഹരണത്തിന്, നോട്ട് നിരോധനം, ജിഎസ്ടി, മുത്തലാഖ്, കശ്മീർ 370, കാർ, കാർഷിക ബില്ല്... ഇനിയുമുണ്ട്... ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്. എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്... ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാൻ ഭയന്ന കാര്യങ്ങൾ..ജനങ്ങൾ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതൽ ശക്തിയോടെ തുടർഭരണത്തിലേക്കു ജനങ്ങൾ മോഡിയെ തിരഞ്ഞെടുത്തത്... കേരളത്തിലെ ജനങ്ങൾ ജാതിമതരാഷ്ട്രീയ ചിന്തകൾക്കു അതീതമായി മോദി ജിയെ അംഗീകരിക്കുന്നു.

പ്രതിരോധിക്കുന്ന ഈ ആൾക്കൂട്ടം, മോദിയെ  " വളഞ്ഞിട്ട് " തല്ലു കയാണ്... ആൾക്കൂട്ടം തല്ലിയാൽ പാമ്പ് ചാവില്ല... അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും...നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഭീകരമായ വലിയ  വലിയ പ്രശ്നങ്ങൾ ഉണ്ട്... ശ്രീ പിണറായി വിജയന് രണ്ടാം വട്ടം അധികാരം കിട്ടിയാലും, കോൺഗ്രസ്‌ പ്രതിപക്ഷ നേതാവ് സ്ഥാനം  ശ്രീ. വി.ഡി. സതീശനു കിട്ടിയാലും തീരാത്ത പ്രശ്നങ്ങൾ....വികസനം വേണ്ടത നമ്മുടെ ഈ കൊച്ചു  കേരളത്തിനാണ്. ഭഷ്യ കിറ്റും,  പാർപ്പിടവും വെള്ളവും കിട്ടാത്ത ലക്ഷകണക്കിന് പാവപെട്ടവർ ഇന്നും നമ്മുടെ മൂക്കിനു കീഴെ ഉണ്ട്.

അരിയില്ലാത്ത മക്കൾക്കു ചക്കച്ചുള പുഴുങ്ങികൊടുക്കുന്ന അമ്മമാരുണ്ടിവിടെ, മക്കളുടെ വിശപ്പടക്കാനായി തെരുവിലിറങ്ങുന്ന അമ്മമാരുണ്ടിവിടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ടിവരുന്ന സഹോദരിമാരുണ്ടിവിടെ, " എന്റെ മക്കളുടെ വിശപ്പിനെക്കാൾ വലുതല്ല സാറെ, എന്റെ മാനം " എന്ന് പറഞ്ഞു വയറ്റത്തടിച്ചു പൊട്ടിത്തെറിച്ചു പൊട്ടികരയുന്ന നമ്മുടെ സഹോദരിമാരുണ്ടിവിടെ, ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വഴിയിൽ മരിച്ചുവീഴുന്ന പാവപെട്ടവരുണ്ടിവിടെ, ചികിൽസിച്ചാൽ ഭേദമാകുന്ന രോഗമുള്ളവർ ചികിത്സകിട്ടാതെ മരിച്ചുവീഴുന്നവരുണ്ടിവിടെ, പണമില്ലാതെ വിദ്യാഭ്യാസം മുടങ്ങി ആത്‍മഹത്യ ചെയ്യുന്ന പാവം കുട്ടികളുണ്ടിവിടെ, ഒരു ചെറിയ കാറ്റടിച്ചാൽ പറന്നുപോകുന്ന നീല പ്ലാസിക് ഷീറ്റ് കെട്ടി അതിനകത്തു പ്രായപൂർത്തിവന്ന പെണ്മക്കളുടെ ചാരിത്രം കാക്കാൻ ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്ന അമ്മമാരുണ്ടിവിടെ, പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും രാഷ്ട്രീയസ്വാധീനമില്ലാത്തത്കൊണ്ട് തൊഴിൽ നിരസിക്കപ്പെട്ടു ആത്‍മഹത്യക്കു ഒരുങ്ങുന്ന ചെറുപ്പക്കാരുണ്ടിവിടെ, പകച്ചുനിന്നു അലറിവിളിച്ചു കരയുന്ന തൊഴിലില്ലാത്ത അഭ്യസ്ഥ വിദ്യരുണ്ടിവിടെ...... ഇത് ആഫ്രിക്കൻ കാടുകളിലല്ല, ടിവി ചാനലുകളിലല്ല... ഞാൻ കണ്ട മലയാളികളുടെ കാഴ്ചകളാണ്...NH ലൂടെ വിനോദ യാത്രക്ക് പോകുമ്പോൾ കുറച്ചുദൂരെ ഒന്നെത്തിനോക്കിയാൽ നിങ്ങൾക്കും കാണാം ഈ കാഴ്ചകൾ.

ഇതൊന്നും കാണാതെ കേൾക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാർട്ടികളെ വിശ്വസിച്ചു അവരെ ന്യായീകർക്കാൻ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആൾക്കൂട്ടകാരോട് ഒരു ചോദ്യം...ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാൻ നിങ്ങളും കൂട്ടുനിൽക്കണോ??? സത്യങ്ങൾ, യാഥാർഥ്യങ്ങൾ അന്വേഷിച്ചറിയു... എന്നിട്ട് പ്രതികരിക്കൂ...ഭാരതം വിജയിക്കട്ടെ, കേരളം വിജയിക്കട്ടെ...

ദേവൻ ശ്രീനിവാസൻ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...