‘പലരും സംശയം പ്രകടിപ്പിച്ചു. ഇതു നടക്കുമോ ഇല്ലയോ എന്ന്. എന്നാൽ ഇത് നടക്കും’ ഫെയ്സ്ബുക്ക് ലൈവിലെത്തി ഷൂട്ടിങിന്റെ തീയതി പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബർ. അടുത്ത മാസം 20ന് ചിത്രീകരണം ആരംഭിക്കുമെന്നും പ്രമുഖതാരങ്ങൾ അഡ്വാൻസ് വാങ്ങി ഡേറ്റ് തന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അടുത്ത മാസം രണ്ടിന് സിനിമയുടെ പൂജ നടത്തും. മൂന്ന് ഘട്ടങ്ങളിലായിട്ടാകും ചിത്രീകരണം. ആദ്യ ഭാഗം വയനാട് വച്ചാകും ചിത്രീകരിക്കുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
ഒരു കോടിയിലധികം രൂപ അക്കൗണ്ടിലെത്തി എന്ന് അദ്ദേഹം പറയുന്നു. ഒരു കോടിക്ക് ശേഷം എത്രയെത്തി എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരം പറയാൻ അദ്ദേഹം തയാറായില്ല. തിരക്ക് കഴിഞ്ഞാല്‍ അക്കാര്യം പറയും. ആദ്യഘട്ടത്തിന് ഇതുമതി. ഇനിയും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. അഡ്വാൻസ് വാങ്ങിയ താരങ്ങളുടെ പേര് ഇപ്പോൾ പറഞ്ഞാൽ അവർക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുമോ എന്ന് ഭയമുണ്ടെന്നും അലി അക്ബർ ലൈവിൽ പറയുന്നു.
സിനിമയുടെ പേര് ഡിസംബര്‍ അവസാനം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. '1921 പുഴ മുതല്‍ പുഴ വരെ' എന്നാണ് ചിത്രത്തിന്‍റെ പേര്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.