വിവാദങ്ങളിൽ മനംമടുത്ത് സിനിമ ഒരുകാലത്ത് ഉപേക്ഷിച്ചിരുന്നുവെന്ന് ജാഫർ ഇടുക്കി. സ്റ്റേജ് ഷോകളും സിനിമയുമില്ലാതെ ഒന്നരവർഷം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയാണ് രണ്ടാം ജന്മം തന്നതെന്നും ജാഫര്‍ പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജാഫർ ഇടുക്കി മനസുതുറന്നത്.
‘സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു... എന്തൊക്കെ ആരോപണങ്ങൾ. പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ചു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.’
‘എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിെല മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഒാർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അപ്പുറത്താണ്. നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാലോ... അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ.
‘ഒടുവിൽ ഞാന്‍ തീരുമാനിച്ചു, വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാൾ വലുത് അനുഭവിച്ചു കഴിഞ്ഞു...’’ ജാഫർ ഒാർക്കുന്നു.
‘കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അവിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഒാര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി. മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.’