മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ നടന്‍മാരുടെ നിര നീണ്ടതാണ്. അതില്‍ പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ഒരു മുഖം കൂട്ടിക്കല്‍ ജയചന്ദ്രന്റേതാണ്. മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങിയ താരം പിന്നെ അവതാരകനായും സഹനടനായും നായകനായും തിളങ്ങി. വന്ന വഴി മറക്കാത്ത സാധാരണക്കാരനായി ഇന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ സിനിമാരംഗത്തു തുടരുന്നു. നടി ഷക്കീലക്കു ജന്‍മദിനാശംസകള്‍ നേര്‍ന്ന് താരം ഫെയ്സ്ബുക്കില്‍ പങ്കു വച്ച കുറിപ്പ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. രാസലീല എന്ന ചിത്രത്തില്‍ ഷക്കീലയുമായുള്ള ഷൂട്ടിങ് അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല!
ചിത്രത്തില്‍ കോമഡി ചെയ്യാനാണ് സംവിധായകന്‍ തന്നെ വിളിച്ചത്. നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം മടിയോടെ നായകനാകാമോ എന്നു ചോദിച്ചു. എന്റെ മനസ്സിൽ എ പടം,ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിൻെറ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായികയായ ഷക്കീല , അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കൾ ക്ലിക്കാവും!'
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കൽ ജയചന്ദ്രൻ' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യിൽ നായകനായി!
എ പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകർക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ...