ആ വാക്ക് ഗോപി സുന്ദർ പാലിച്ചു. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു. ‘ഞങ്ങളുടെ റെക്കോര്‍ഡിങ് ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. പ്രതിഭാധനനായ ഈ ഗായകനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക. 'സംഗീതമേ' എന്നാരംഭിക്കുന്ന മനോഹരമായ ഒരു ഗാനവുമായി ഞങ്ങള്‍ വരികയാണ്’ അദ്ദേഹം കുറിച്ചു.
റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും ജീവിക്കണമെങ്കിൽ ഇമ്രാന് ഓട്ടോ ഓടിക്കണമായിരുന്നു. ഇടയ്ക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്‍കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്‍കുന്നത്. ഇന്നലെ ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി ഗോപി സുന്ദർ ഈ ഗായകനെ ഞെട്ടിച്ചിരുന്നു.
മാസ്കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ യാത്രികനെ ഇമ്രാനും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു. ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്‍കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.