ഫാഷൻ ഷോകളിലെ നിറസാന്നിധ്യമാണ് നിയാസ് മുഹമ്മദ്. കൊച്ചിയിലും ബംഗളുരുവിലും ഗോവയിലും എന്നുവേണ്ട പേരെടുത്ത എല്ലാ ഫാഷൻ ഷോയിലും നിയാസ് ഉണ്ടാകും. മോഡലായും മോഡലുകളെ എത്തിക്കുന്നയാളായും. കലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിയാസ് സിനിമാതാരങ്ങൾക്ക് ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചുവർഷമായി ബംഗളുരുവിലാണ് സ്ഥിരതാമസം. അരൂർ സ്വദേശിയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വീട് പൊലീസിന് കണ്ടെത്താനായില്ല.
സിനിമയിൽ കാര്യമായ വേഷം ലഭിക്കാത്തത് നിയാസിനെ ഒരിക്കലും അലട്ടിയിരുന്നില്ല. താരങ്ങളുമായുള്ള സൗഹൃദമായിരുന്നു നിയാസിന് പ്രധാനം. അതിനായി ലഹരിയൊഴുക്കി. അറസ്റ്റിലായ നടി സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സഞ്ജനയ്‌ക്കൊപ്പം നിരവധി പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സിസിബിക്കു ലഭിച്ചിരുന്നു. ഇയാളിൽ നിന്ന് കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയെ സിസിബി അറസ്റ്റ് ചെയ്തത്. മലയാളത്തിൽ ടൊവീനോ നായകനായ കൽക്കിയിൽ വില്ലൻ വേഷത്തിലാണ് നിയാസെത്തിയത്. കന്നഡ സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. കോറമംഗലയിൽ പ്രവർത്തിക്കുന്ന പബ്ബുകളിലൊന്നിൽ ബിസിനസ് പങ്കാളിയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ ഇദ്ദേഹത്തിനു പങ്കാളിത്തമുണ്ടെന്നു കരുതുന്ന പബ്ബിലൂടെയും ഫാഷന്‍ ഷോകള്‍, സിനിമാ സെറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയാസ് ലഹരി ഇടപാട് നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്.