മരണത്തിന് മുമ്പ് സുശാന്ത് തിരഞ്ഞത് മൂന്ന് കാര്യങ്ങൾ; തുമ്പ് തേടി പൊലീസ്

sushant-03
SHARE

മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് മൂന്ന് കാര്യങ്ങളെ കുറിച്ച് സുശാന്ത് കാര്യമായി തിരഞ്ഞിരുന്നുവെന്ന് പൊലീസ്. തന്റെ പേര്, ആത്മഹത്യ ചെയ്ത മാനേജർ ദിഷ സാലിയാൻ, മനോരോഗത്തിന്റെ വിവരങ്ങൾ എന്നിവയാണ് താരം തിരഞ്ഞതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുൻപും താരം തന്റെ പേര് ഗൂഗിളിൽ തിരഞ്ഞുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും ലാപ്ടോപും പരിശോധിച്ചാണ് അക്കാര്യം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് ശേഖരിച്ചു. ജിഎസ്ടി ഇനത്തിൽ മാത്രം താരം 2.8 കോടി രൂപ അടച്ചിട്ടുണ്ട്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 40 പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. ദിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്ന് വന്നത് താരത്തെ അസ്വസ്ഥനാക്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ വരുമോയെന്ന് താരം ഭയന്നിരിക്കാം. ഈ ആശങ്കയെ തുടർന്നാവാം ഗൂഗിളിൽ നടത്തിയ തിരച്ചിലുകളെന്നും പൊലീസ് അനുമാനിക്കുന്നു.

ദിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. നടന്റെ കാമുകിയും ആരോപണവിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

നാല് മാനസികരോഗ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി സുശാന്ത് തങ്ങളെ സമീപിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഡോക്ടര്‍മാര്‍ എന്തൊക്കെ മരുന്നുകളാണു നല്‍കിയതെന്ന വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നു സുശാന്ത് മരുന്ന് കഴിക്കുന്നതു നിര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിതാനി മൊഴി നല്‍കിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...