വികൃതിയായിരുന്ന ഞാൻ അതിനുശേഷം തോറ്റിട്ടില്ല; കാരണം പറഞ്ഞ് ദുൽഖർ: വിഡിയോ

dq-chat-wid-children
SHARE

ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓർമകളിൽ നടൻ ദുൽഖർ സൽമാൻ.  പിറന്നാൾ ദിനത്തിൽ മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുൽഖർ. പഠനകാലത്തെക്കുറിച്ചും തോൽവികളെക്കറിച്ചും ബര്‍ഗര്‍ പ്രിയത്തെക്കുറിച്ചുമെല്ലാം ദുൽഖർ കുട്ടികളോട് സംസാരിച്ചു. 

വികൃതിക്കുട്ടി

എപ്പോഴും എന്നെ പ്രിൻസിപ്പാളിന്റെ ഓഫിസിലേക്ക് അയയ്ക്കാറുണ്ട്. ക്ലാസിൽ ഞാൻ വലിയ ശബ്ദമുണ്ടാക്കും. എന്നെ മോണിറ്റർ ആക്കിയാൽ ക്ലാസിൽ മറ്റു കുട്ടികൾ ഉണ്ടാക്കുന്നതിനേക്കാളും ഒച്ച ഞാൻ ഉണ്ടാക്കും. എല്ലാവരോടും മിണ്ടാതിരിക്കാൻ പറയേണ്ട ഞാനാകും ഏറ്റവും ഉച്ചത്തിൽ സംസാരിക്കുക. അതു കേട്ട് അപ്പുറത്തെ ക്ലാസിലെ ടീച്ചർമാർ വന്ന് മോണിറ്ററായ എന്നെത്തന്നെ ഓഫിസ് റൂമിലേക്ക് പറഞ്ഞു വിടും.  അത്യാവശ്യം അധ്യാപകരുടെ ഒരു നോട്ടപ്പുള്ളി ആയിരുന്നു ഞാൻ. പുതിയ ക്ലാസിലേക്കു പോകുമ്പോൾ പഴയ അധ്യാപകർ ക്ലാസിലെ വികൃതിക്കുട്ടികളെ പ്രത്യേകം പരിചയപ്പെടുത്തില്ലേ. ഞാനും ആ കൂട്ടത്തിലായിരുന്നു. പുതിയ ക്ലാസിലേക്കു ചെല്ലുമ്പോൾ ഏറ്റവും പിന്നിലെ ബെഞ്ചിൽ പോയിരിക്കും. ടീച്ചർ വന്ന്, എന്നെയും എന്റെ കൂടെ പിറകിൽ ഇരുന്നവരെയും നേരെ പൊക്കി ഫസ്റ്റ് ബെഞ്ചിൽ ഇരുത്തും. ഞാനും എന്റെ അന്നത്തെ പ്രിൻസിപ്പാളും നല്ല ക്ലോസ് ആയിരുന്നു. കാരണം ഞാനെപ്പോഴും അദ്ദേഹത്തിന്റെ ഓഫിസിൽ ആയിരുന്നല്ലോ! ഞങ്ങൾ അവിടെ സംസാരിച്ചിരിക്കും. 'ഇന്നെന്താ ഒപ്പിച്ചേ', എന്നാവും അദ്ദേഹം ചോദിക്കുക. പിന്നെ, 20 മിനിറ്റ് വർത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് എന്നോട് ക്ലാസിൽ പൊയ്ക്കോളാൻ പറയും. ടീച്ചർമാർ ചോദിച്ചാൽ പണിഷ്മെന്റ് തന്നൂന്ന് പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറയുമായിരുന്നു. ആരെയും വെറുപ്പിക്കുന്ന കുസൃതികളൊന്നും ഒപ്പിക്കാറില്ല. അധ്യാപകർക്ക് എന്നെ ഇഷ്ടമായിരുന്നു. ആകെയുള്ള പ്രശ്നം, എനിക്ക് ഇങ്ങനെ കുറെ നേരം കുത്തിയിരുന്ന് ശ്രദ്ധിക്കാൻ പറ്റില്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. 

അതിനു ശേഷം തോറ്റിട്ടില്ല

പത്താം ക്ലാസിലെ ബോർഡ് എക്സാമിനു വേണ്ടി എട്ടാം ക്ലാസ് മുതലേ ഞങ്ങളെ ഒരുക്കാറുണ്ട്. സിലബസ് ഒക്കെ ടഫ് ആകും. പരീക്ഷ ഒക്കെ വളരെ ബുദ്ധിമുട്ടാകും. അങ്ങനെ ഞാനും തോറ്റിട്ടുണ്ട്. വീട്ടിൽ വന്നു പറയും, ഉമ്മാ.. ഞാൻ മാത്രമല്ല, ക്ലാസിൽ കുറെ പേർ തോറ്റിട്ടുണ്ട് എന്നൊക്കെ. ഉമ്മച്ചി എന്നെ കുത്തിയിരുത്തി പഠിപ്പിക്കും. പണിഷ്മെന്റ് എന്നു വച്ചാൽ എന്നെ വേറെ ഒന്നിനും വിടില്ല. എട്ടാം ക്ലാസ് ഒൻപതാം ക്ലാസ് വരെയും എനിക്ക് ടോയ് കാർസ് ഇഷ്ടമായിരുന്നു. അതൊന്നും വാങ്ങിത്തരില്ല എന്നു പറയും. ഇങ്ങനെ ക്ലാസിൽ തോൽക്കാനാണെങ്കിൽ എന്തിനാണ് ഇതെല്ലാം വാങ്ങി തരുന്നത് എന്ന ലൈൻ. അപ്പോൾ എനിക്ക് തന്നെ കുറ്റബോധം വരും. എട്ടാം ക്ലാസിൽ ഞാനൊരു നാലു വിഷയങ്ങളിൽ തോറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മച്ചിയുടെ വാക്കുകൾ ഓർമ വരും. എനിക്ക് ഉമ്മച്ചിയെ നിരാശപ്പെടുത്തുന്നത് ഇഷ്ടമല്ലായിരുന്നു. അതിനുശേഷം ഞാനൊരു വിഷയത്തിലും തോറ്റിട്ടില്ല. 

ലൈബ്രറി കുട്ടി

സ്കൂൾ ലൈബ്രേറിയൻ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ഞാൻ വെറുതെ പോയിരുന്ന് അവരോട് സംസാരിക്കാറുണ്ടായിരുന്നു. അവർ വളരെ ഒരു സ്വീറ്റ് ടീച്ചറായിരുന്നു. എനിക്ക് ബുക്സ് വളരെ ഇഷ്ടമായിരുന്നു. ലൈബ്രറിയിൽ പോയി പുസ്തകം എടുക്കുന്നതിനു മുൻപേ ആ മാഡത്തിനോട് കുറെ വർത്തമാനം പറഞ്ഞിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു.

ബർഗർ ഷെഫ്

എന്റെ ലോക്ഡൗൺ ഹോബിയായിരുന്നു ബർഗർ മെയ്ക്കിങ്. എനിക്ക് നല്ല ബർഗർ മിസ് ചെയ്തു. അതുകൊണ്ട്, വീട്ടിൽ എങ്ങനെ നല്ല ബർഗർ ഉണ്ടാക്കാം എന്ന് അന്വേഷിക്കലായിരുന്നു പണി. യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരു വിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവർക്ക് നല്ല ഇഷ്ടമായി. ഇപ്പോൾ എല്ലാവരും എന്നെ ബർഗർ ഷെഫ് എന്നാണ് വിളിക്കുന്നത്. എന്റെ ഈ വർഷത്തെ ഒരു ബർത്ത്ഡേ കേക്ക് പോലും ബർഗർ ഷേപ്പിലുള്ളതായിരുന്നു. പൃഥ്വിവും സുപ്രിയയും കൊണ്ടു വന്നതായിരുന്നു അത്. എന്റെ പിറന്നാൾ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ടു വന്ന് എനിക്ക് കാർഡ് തന്നു. അവൾ ഉണ്ടാക്കിയ കാർഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്സും ഗ്ലിറ്ററുമൊക്കെയായി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...