സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിക്കെതിരെ നടി അങ്കിത ലൊഖണ്ടെയുടെ വെളിപ്പെടുത്തൽ. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തന്നോട് പറഞ്ഞിരുന്നതായി സുശാന്തിന്റെ മുൻ കാമുകി കൂടിയായ അങ്കിത പൊലീസിന് മൊഴി നല്‍കി. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
റിയ സുശാന്തിനെ മാനസികമായും സാമ്പത്തികമായും സമ്മർദത്തിലാക്കിയിരുന്നതായി മാതാപിതാക്കളും മൊഴി നൽകിയിരുന്നു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവർക്കെതിരെയാണ് കേസ്.
ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നതായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്‍റെ പരാതിയിൽ പറയുന്നു. ഒരു യുറോപ്യൻ ടൂറിനിടയിൽ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഉയർന്നിരുന്നു.