പൃഥിയുടെ കടുവ യുവ പ്ലാന്റര്‍; ലാലിന് ആലോചിച്ച ആ കഥയല്ല: ഷാജി

mohanlal-sureshgopi-prithviraj
SHARE

വിവാദം ചൂടാകുന്നതിനിടെ ‘കുറുവച്ചൻ’ തര്‍ക്കത്തില്‌ വഴിത്തിരിവ്. പൃഥ്വിരാജ് നായകനാകുന്ന കടുവ സിനിമ, പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിനെ കുറിച്ചുള്ളതല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. കടുവ എന്നത് ഒരു യുവപ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്’, ഷാജി കൈലാസ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുത്തക്കാന്‍ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവ പ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്’, ഷാജി കൈലാസ് പറഞ്ഞു.

താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമയാണെന്നും ഷാജി കൈലാസ് ആവര്‍ത്തിച്ചു.

എഫ്ഐആര്‍ സിനിമയുടെ ഷൂട്ടിങിനിടെയാണ് ജോസിനെ കാണുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. രൺജി പണിക്കറാണ് പിന്നീട് ജോസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തന്നോട് പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘എന്റെ സുഹൃത്താണ് എന്നെ ജോസിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അത്. എനിക്കദ്ദേഹത്തേയും വീടും ഇഷ്ടമായി. ജോസുമായി അല്‍പ്പനേരം സംസാരിക്കുകയും ചെയ്തു. അതിന് ശേഷം ഞാന്‍ രൺജിയോട് ഇങ്ങനെ ഒരാളെ കണ്ട കാര്യം പറഞ്ഞു’. 

പിന്നീട് രൺജി പണിക്കറുമായുള്ള ചർച്ചയിലാണ് ജോസിന്റെ ജീവിതം സിനിമയാക്കാൻ തീരുമാനിക്കുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആശീർവാദ് നിർമിക്കുന്ന സിനിമ. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ സിനിമയിലെ കഥാപാത്രമാണെന്ന് സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കര്‍ പറയുകയുണ്ടായി.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയാണ് ആദ്യം പ്രഖ്യാപിച്ച സിനിമ. ജിനു എബ്രഹാം ആയിരുന്നു തിരക്കഥ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. അതിനു ശേഷം സുരേഷ് ഗോപിയുടെ 250ാം ചിത്രമായി മറ്റൊരു ചിത്രം പ്രഖ്യാപിക്കുന്നു. മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുെട മോഷൻ ടീസർ റിലീസ് ചെയ്തു.

എന്നാൽ തന്റെ കഥാപാത്രം കോപ്പിയടിച്ചെന്ന് ആരോപിച്ച് ഈ ചിത്രത്തിനെതിരെ ജിനു എബ്രഹാം കേസ് നൽകി.  തുടര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം റജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ തന്റെ അനുമതിയില്ലാതെ സിനിമകള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനവുമായി കഥയിലെ കേന്ദ്രകഥാപാത്രമായ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്തുവന്നതോെട രണ്ട് സിനിമകളും കുരുക്കിലായി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...