'മണിച്ചേട്ടന്റെ മരണം കൊല്ലത്തെ പൊലീസുകാരന്റേത് പോലെ'; തെളിഞ്ഞെങ്കിൽ... കുറിപ്പ്

mani-24
SHARE

കൊല്ലത്ത് പൊലീസുകാരൻ സ്പിരിറ്റ് ഉള്ളിൽ ചെന്ന് മരിച്ചതിന് കലാഭവൻ മണിയുടെ മരണവുമായി സാമ്യമുണ്ടെന്ന് സഹോദരൻ. ആദ്യകാലത്ത് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ അങ്ങനെ വെളിപ്പെടുത്തിയിരുന്നുവെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ആശുപത്രിയിൽ നിന്നെത്തിച്ച സ്പിരിറ്റ് കോളയിൽ ചേർത്ത് കുടിച്ചതാണ് പൊലീസുകാരന്റെ മരണത്തിന് കാരണമായത്. സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത പങ്കുവച്ചാണ് രാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയത്. പുറത്ത് നിന്ന് ആരോ മണിയുടെ വീടായ പാഡിയിലേക്ക് വാറ്റുചാരായം എത്തിച്ചുവെന്നും അതിൽ കോള മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി തെറ്റിദ്ധരിപ്പിച്ച് നൽകിയെന്നുമാണ് രാമകൃഷ്ണൻ പറയുന്നത്. മണിയുടെ കേസ് തെളിഞ്ഞിരുന്നുവെങ്കിലെന്ന ആഗ്രഹവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. കുറിപ്പിങ്ങനെ: 

മണി ചേട്ടന്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടന്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടുത്തിയതും ഇങ്ങനെയാണ്. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം. തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പോലീസ് ഒപ്പിട്ടു വാങ്ങിയതാണ്. 

കോളവാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതെല്ലാം അട്ടിമറിച്ചു.മണി ചേട്ടന്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ല. പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു..മണിയേട്ടൻ്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പോലീസുദ്യോഗസ്ഥൻ്റത്. ഇതെല്ലാം കാണുമ്പോൾ മണി ചേട്ടൻ്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...