അച്ഛൻ മരിച്ചശേഷം പൃഥ്വി ഇത്ര വേദനിച്ചത് ഇപ്പോഴാകും; പിന്തുണച്ച് കുറിപ്പ്

prithviraj-support
SHARE

വാരിയംകുന്നൻ എന്ന സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയെ പോലും അപമാനിച്ച് ഒരു സ്ത്രീ കമന്റിട്ടിരുന്നു. ഇത് സാമൂഹമാധ്യമങ്ങളിൽ വലിയ രോഷമാണ് ഉണ്ടാക്കുന്നത്. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മയ്ക്കും മറ്റൊരാളുടെ അമ്മയ്ക്ക് പറയാൻ കഴിയില്ലെന്നും ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മയ്ക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല‌െന്നും കുറിച്ച് പ്രെഡക്ഷൻ കൺ‌ട്രോളർ സിദ്ദു പനയ്ക്കൽ രംഗത്തെത്തി.

പൃഥ്വിരാജിന് പിന്തുണച്ച് ഒട്ടേറെ സിനിമാ–സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വി ഇൗ സിനിമയിൽ നിന്നും പിൻമാറണം എന്ന ആവശ്യമാണ് ഹിന്ദു ഐക്യ വേദി അടക്കമുള്ള സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബർ ആക്രമണം എന്ന തീയിൽ കുരുത്തു തന്നെയാണ് രാജു വളർന്നതും വലുതായതും. ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം. അദ്ദേഹത്തെ വിമർശിക്കാം. ആരും വിമർശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല, ഒരു കലാകാരൻ എന്ന നിലയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ രാജുവിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. 

പറയാൻ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മയ്ക്കും മറ്റൊരാളുടെ അമ്മയ്ക്ക് പറയാൻ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മയ്ക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമർശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവർക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്താൻ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലർക്കും എതിർപ്പുണ്ടാകാം  അഭിപ്രായവ‌്യത്യാസങ്ങളുണ്ടാകാം അതിന്റെ പേരിൽ അയാളുടെ അമ്മയ്ക്ക്  വിളിക്കുക എന്നത് ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല. 

കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിയുന്നവരാരും അത് പൊറുത്തു തരികയുമില്ല. മല്ലികചേച്ചിയുടെ സുകുവേട്ടൻ എന്ന സ്വപ്നം 49–ാം വയസിൽ വീണുടയുമ്പോൾ, നേർപാതിയുടെ തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളിൽ തളരാതെ ദൃഡ നിശ്ചയത്തോടെ വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനു മുന്നിൽ പിതൃശൂന്യമെന്നു വിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...