ആടുജീവിതം സിനിമയുടെ ജോർദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണം അവസാനിച്ചു. നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സെൽഫി ചിത്രത്തിലൂടെ അറിയിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ഇന്ന് അവസാനമായത്.
മാർച്ച് പതിനാറിനാണ് ജോർദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു.നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചിരുന്നു.
മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദാനിലെ വാദിറാമില്‍ ഇപ്പോൾ പൂര്‍ത്തിയായത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്.