‘മനുഷ്യനെ രക്ഷിക്കാൻ മുകളിൽ നിന്നും ആരും താഴെയിറങ്ങി വരില്ല. മനുഷ്യനെ രക്ഷിക്കാൻ മനുഷ്യർക്കേ കഴിയൂ..’ മക്കൾ സെൽവൻ വിജയ് സേതുപതി മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടത്തിയ പ്രസംഗം ചർച്ചയാവുകയാണ്. അവിശ്വാസികൾക്ക് വേണ്ടിയാണ് താരം പ്രസംഗിച്ചതെന്നും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ അദ്ദേഹം നടത്തിയ പരാമർശം ശരിയല്ലെന്നും വ്യക്തമാക്കി നടി ഗായത്രി രഘുറാം രംഗത്തെത്തി.
‘അവിശ്വാസികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തിൽ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവര്‍ കേൾക്കുവാൻ, നിങ്ങൾ ദയവു ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയിൽ നാനാ ജാതി മതത്തിൽ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവൻ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് ഞങ്ങൾ.’–ഗായത്രി ട്വിറ്ററിൽ കുറിച്ചു.
ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്, സന്തോഷത്തോടെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതമാവശ്യമില്ലെന്നും താരം ചടങ്ങില്‍ പറഞ്ഞു.