തമിഴ് സിനിമാ ലോകത്ത് സംവിധായകന്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്. തുപ്പറിവാളന്‍ 2 രണ്ടാം ഭാഗത്തിൽ നിന്നും മിഷ്കിൻ പുറത്തായതോടെ തുടങ്ങിയ വിവാദത്തെ കുറിച്ച് പ്രതികരണവുമായി നിർമാതാവും നടനുമായ വിശാൽ രംഗത്തെത്തി. ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂൾ പിന്നിടുമ്പോഴാണ് മിഷ്‌കിന്‍ പുറത്ത് പോകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറയുന്നത്. സിനിമയുടെ ബജറ്റ് 40 കോടിക്ക് മുകളിൽ എത്തിയപ്പോഴാണ് വിശാലും മിഷ്കിനും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മിഷ്കിൻ ചിത്രം ഉപേക്ഷിച്ചതോടെ സംവിധാനവും വിശാൽ ഏറ്റെടുക്കുകയായിരുന്നു.
സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറയുന്നു. 13 കോടി രൂപയാണ് മിഷ്കിൻ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞത്. ‘എന്തിനാണ് സംവിധായകൻ ഒരു സിനിമയുടെ പാതിവഴി ഉപേക്ഷിച്ചുപോകുന്നത്. സിനിമ പൂർത്തിയാക്കാൻ എന്റെ കൈയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടോ? അതോ സിനിമയുടെ നല്ലതിനു വേണ്ടി സംവിധായകനോട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതുകൊണ്ടോ?’–വിശാൽ ചോദിക്കുന്നു.
‘യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി.
മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും വിശാല്‍ പറയുന്നു.