നാൽപ്പത്തിയഞ്ചാം വയസ്സിൽ മോഡലായ കഥയാണ് തൃശൂരിലെ അഭിഭാഷക കുക്കു ദേവകിക്ക് പറയാുള്ളത്. നാം കണ്ടുപരിചയിച്ച മോഡലിങ് സങ്കൽപ്പത്തെ കാറ്റിൽപ്പറത്തിയാണ് കുക്കു നമുക്കുമുന്നിലെത്തുന്നത്. കറുപ്പിന്റെ പേരിൽ മാറ്റിനിർത്തേണ്ടവരല്ല ഒരാളും എന്ന് കുക്കു ഓർമിപ്പിക്കുന്നു.
കറുപ്പ് നിറത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തോടുള്ള എതിർപ്പ് സൂചിപ്പിച്ച് കുക്കുവിന്റെ ചിത്രം പലരും ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കുന്നുണ്ട്. ''ആദ്യമായി കോളേജ് ക്യാപസ്സിലേക്കെത്തിയപ്പോൾ കരുതിയിരുന്നത് എന്തേലും പ്രേമം ഉണ്ടാകുമെന്നൊക്കെയാണ്...
പക്ഷെ കറുത്തവളോടുള്ള കളിയാക്കലിൽ പ്രേമമെല്ലാം മുങ്ങിപ്പോയി''- നേരത്തെ ഫെയ്സ്ബുക്ക് കുറിപ്പിൽ കുക്കു കുറിച്ചു.
കറുത്തനിറമുള്ളവരെ വെച്ച് മോഡലിങ്ങോ പരസ്യമോ ഒന്നും അധികം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിങ്ങള്‍ ഈ ക്രീം തേച്ചാല്‍ വെളുക്കും, നിങ്ങള്‍ക്ക് സുന്ദരനായ ചെറുക്കനെ ലഭിക്കും എന്നുമാത്രമായിരുന്നു കൂടുതലായും കേട്ടതും കണ്ടതും. ചിലര്‍ ചോദിക്കും ഏയ് നിറത്തിന്റെ പേരില്‍ അങ്ങനെ മാറ്റി നിര്‍ത്തലുകള്‍ ഉണ്ടോയെന്ന്. അവര്‍ക്ക് അറിയില്ലല്ലോ അത് അനുഭവിച്ചവര്‍ക്കുമാത്രം മനസ്സിലാകുന്ന ഒന്നാണെന്ന് കുക്കു പറയുന്നു. മോഡലായ ചിത്രം വന്നതിനുശേഷം അവസരം കൂടിവരുന്നുണ്ട്. പക്ഷേ, അതിലും സന്തോഷം നല്‍കുന്നത് കുറെയധികംപേര്‍ വിളിച്ച് അവര്‍ക്ക് വലിയ ആത്മവിശ്വാസം തോന്നുന്നു എന്നുപറയുമ്പോഴാണ്.
സുഹൃത്തായ രേവതി രൂപേഷാണ് മോഡലിങ് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ആദ്യം ചോദിക്കുന്നത്. ആദ്യം ഒന്നു ചിന്തിച്ചെങ്കിലും എനിക്ക് ആ ചോദ്യം തന്നത് വല്ലാത്ത ആത്മവിശ്വാസമാണ്. പ്രശാന്ത് ബാലചന്ദ്രന്‍ എന്ന ഫോട്ടോഗ്രാഫറിലേക്ക് എത്തുന്നത് അങ്ങനെയാണ്. സുമാ ജോഷിയായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും പൂര്‍ണപിന്തുണയുമായി നിന്നു.
എല്ലാവരും എനിക്കൊപ്പം നില്‍ക്കുമെന്നല്ല, കുറേപ്പേര്‍ക്കെങ്കിലും ഇതൊരു മാറ്റമായി തോന്നിയാല്‍ നല്ലതല്ലേ, കുക്കു ചിരിയോടെ ചോദിക്കുന്നു''- കുക്കു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.