ആത്മവിശ്വാസത്തിന്റെ മാതൃകയാവുകയാണ് മാത്യു എ. ചെറി. കാരണം എട്ടുവർഷം മുൻപ് അയാൾ ട്വിറ്ററിൽ കുറിച്ച വാചകങ്ങളാണ്.‘എനിക്ക് ഒരു ദിവസമെന്തായാലും ഓസ്കര്‍ നോമിനേഷന്‍ ലഭിക്കും. ഇപ്പോഴേ ഞാന്‍ അത് ഉറപ്പിച്ച് പറയുന്നു..’ കുറിപ്പ് വെറുതെയായില്ല. ഇന്ന് മികച്ച അനിമേഷൻ ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ ‘ഹെയര്‍ ലവ്’ എന്ന ചിത്രമൊരുക്കി അദ്ദേഹം നേടി. 2012 ജൂണ്‍ 2ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മാത്യു തന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.
സോഷ്യല്‍മീഡിയയിലെ സിനിമാസ്വാദകര്‍ക്കിടയില്‍ ഈ ട്വീറ്റും തരംഗമായിക്കൊണ്ടിരിക്കുകയാണ്. സംവിധായകന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തി നിരവധി പേരാണ് ആശംസകളുമായി രംഗത്തുവന്നു.
അസുഖ ബാധിതയായ മാതാവിന്റെ അസാന്നിധ്യത്തില്‍ കറുത്ത വംശജനായ പിതാവ് മകള്‍ക്ക് മുടി കെട്ടാന്‍ പഠിപ്പിക്കുന്നതാണ് ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഇതിവ്യത്തം. കറുത്തവരുടെ ചരിത്രവും പൈത്യകവും മുടിയെ വെച്ച് അടയാളപ്പെടുത്തുന്നതാണ് ഈ ചെറുചിത്രമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സോണി പിക്ചേഴ്സ് അനിമേഷന്‍സുമായി സംയുക്തമായാണ് ‘ഹെയര്‍ ലവ്’ എന്ന ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നിര്‍മിച്ചിരിക്കുന്നത്.