മീടു ആരോപണം: തെളിവ് നൽകിയില്ല; അനു മാലിക്കിനെ കുറ്റ വിമുക്തനാക്കി വനിതാ കമ്മിഷൻ

metoo-case-updates
SHARE

മീ ടൂ മുന്നേറ്റവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ സംഗീത സംവിധായകന്‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്‍. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നു  സിനിമാ ലോകത്തുനിന്നും മാറി നിന്ന അനു മാലിക് അടുത്തിടെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എതിര്‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. ഇതേ സമയത്തുതന്നെയാണു ദേശീയ വനിതാ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തത്. 

പക്ഷേ, പരാതിക്കാരി തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും കേസുമായി സഹരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇപ്പോള്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്. പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. 

ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്റോ,നേഹാ ഭാസിന്‍ എന്നിവരും നിര്‍മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ മുന്നേറ്റത്തില്‍ ഇന്ത്യയില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസും പ്രശസ്തനായ അനു മാലിക്കിനെതിരെ ഉയര്‍ന്നതായിരുന്നു. 

സോനയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മിഷന്‍ പ്രശ്നത്തില്‍ ഇടപെടുകയും അനു മാലിക്കിനെതിരെ കേസ് എടുക്കുകയും ചെയ്തത്. പക്ഷേ സോനയുമായി ബന്ധപ്പെട്ടപ്പോള്‍ യാത്രിയിലാണെന്ന മറുപടിയാണു കിട്ടിയതെന്നു വനിതാ കമ്മിഷന്‍ അധികൃതര്‍ പറയുന്നു. 45 ദിവസം തങ്ങള്‍ കാത്തിരുന്നെന്നും പക്ഷേ പരാതിക്കാരി നേരിട്ടുവരികയോ തെളിവുകള്‍ ഹാജരാക്കുകയോ കൂടുതല്‍ പരാതി ഉന്നയിക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും കമ്മിഷന്‍ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...