സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. ഒടിയന്‍ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോൻ കയര്‍ത്തു സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് മഞ്ജു വാരിയരുടെ പരാതി. സംഭവം നടന്ന സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നവരെയെല്ലാം വിളിച്ചു വരുത്തി മൊഴിയെടുക്കുവാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനോടകം ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, പ്രൊഡക്‌ഷൻ കൺട്രോളര്‍ സജി സി. ജോസഫ്, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ ആരോപിക്കുന്ന സമയത്ത് സെറ്റിലുണ്ടായിരുന്നരുടെ മൊഴികൂടി ശേഖരിച്ചതിനു ശേഷമാവും തുടര്‍ നടപടികള്‍.
ശ്രീകുമാര്‍ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്ന് മഞ്ജു വാരിയര്‍ മൊഴി നല്‍കിയിരുന്നു. തന്നെ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച ശ്രീകുമാര്‍ മേനോൻ സഹായിച്ചവരെ മറക്കുന്നതാണ് മഞ്ജുവിന്‍റെ സ്വഭാവംമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു