വിജയ് എന്ന നടനെ മലയാളികൾക്കും ഏറെ ഇഷ്ടമാണ്. മോഹൻലാൽ–മമ്മൂട്ടി ചിത്രങ്ങൾക്ക് കിട്ടുന്ന അതേ ആവേശവും സ്വീകരണവും വിജയ് ചിത്രങ്ങൾക്കും കേരളത്തിൽ ലഭിക്കാറുണ്ട്. ഇപ്പോഴിതാ വിജയ് എന്ന താരത്തോടുള്ള ഇഷ്ടം കൊണ്ട് ജീവിതം തന്നെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഇൗ ബാലൻ. ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന തമിഴ്‌നാട് കമ്പം ഉത്തമപാളയം സ്വദേശിയായ 8 വയസ്സുകാരൻ സെബാസ്റ്റ്യനാണ് ഇപ്പോൾ വിജയ്യോടുള്ള ഇഷ്ടം കൂടി എഴുന്നേറ്റ് നടക്കുന്നത്.
കുട്ടി ജീവിതത്തിലേക്കു തിരികെ എത്തിയത് വിജയ്‌യുടെ ‘സെൽഫിപ്പുള്ളേ’ എന്ന പാട്ടു കേട്ടാണ്. ‘കത്തി’ എന്ന ചിത്രത്തിൽ വിജയ്‌യും സുനിധി ചൗഹാനുമാണ് ഈ പാട്ടു പാടിയത്. സെബാസ്റ്റ്യനെ ഒന്നര വർഷം മുൻപാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ വിജയ് സ്നേഹം കണ്ട് ഡോ. സതീഷ് വാരിയരുടെ ചികിത്സയും ഈ വഴിക്കായി. വിജയ്‌യുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോതെറപ്പിയും. ഒരു വർഷം പിന്നിടുമ്പോൾ സെബാസ്റ്റ്യൻ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. നടുവിനു ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നത്.